ബാബറി മസ്ജിദ്: 68പേര്‍ ഉത്തരാവാദികള്‍
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദികള്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി, ബിജെപി മുന്‍ പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ 68 പേരാണെന്ന് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്കാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ വച്ചത്. ആര്‍എസ്എസ്, ബിജെപി, വിശ്വഹിന്ദു പരിഷത്, സംഘപരിവാര്‍ എന്നിവയുള്‍പ്പെടെയുള്ള സംഘടനകളുടെ പ്രധാന നേതാക്കളെല്ലാം പ്രതിപ്പട്ടികയിലുണ്ട്.
റിപ്പോര്‍ട്ടില്‍ വാജ്‌പേയി ഏഴാം പ്രതിയും അദ്വാനി 29ാം പ്രതിയുമാണ്. പള്ളിപൊളിക്കുന്ന സമയത്ത് അവിടെനിന്നും 200 മീറ്റര്‍ അകലത്തില്‍ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തമ്പടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ അദ്വാനി ആവശ്യപ്പെട്ടുവെങ്കിലും അത് പ്രതിഛായ രക്ഷിക്കാന്‍ വേണ്ടിയുള്ള വെറും വാക്കായിരുന്നു. അദ്വാനിയും വാജ്‌പേയിയും കപട മിതവാദികളാണ്. ഇവര്‍ ആര്‍എസ്എസിന്റെ കയ്യിലെ ഉപകരണങ്ങളായി. ആര്‍എസ്എസ് ഉണ്ടാക്കിയ പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവര്‍ സ്വന്തമാക്കുകയാണുണ്ടായത്- റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍സേവയ്ക്കു കാവലൊരുക്കി ബാബറി മസ്ജിദ് തകര്‍ക്കാനുള്ള സാഹചര്യമൊരുക്കിയത് കല്യാണ്‍ സിങും മന്ത്രിമാരുമാണ്. പദ്ധതിക്ക് തടസ്സമായേക്കാവുന്ന ഉദ്യോഗസ്ഥരെയെല്ലാം മാറ്റാന്‍ മുന്‍കയ്യെടുത്തത് കല്യാണ്‍ സിങാണ്.
ഉമാഭാരതി, അശോക് സിംഗാള്‍, അചാര്യ ഗിരിരാജ് കിഷോര്‍ , വിജയരാജെ സിന്ധ്യ, പ്രമോദ് മഹാജന്‍ എന്നീ നേതാക്കളെല്ലാം പള്ളി തകര്‍ക്കുകയെന്ന അജണ്ട നടപ്പാക്കാന്‍ കര്‍സേവകരെ പ്രോത്സാഹിപ്പിച്ചു- റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications