ഇന്ത്യയില്‍ ജനതയുടെ മൂന്നിലൊന്നും ദരിദ്രര്‍
ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 37 ശതമാനം വരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതിയുടെ മുന്‍ അദ്ധ്യക്ഷന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ നേതൃത്വം നല്‍കിയ വിദഗ്ദ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ആസൂത്രണ കമ്മീഷന്‍ നേരത്തെ കണക്കാക്കിയതില്‍ നിന്ന് പത്ത് ശതമാനത്തിലധികം വരുമിത്.
ദരിദ്രരുടെ എണ്ണത്തില്‍ ബീഹാറും ഒറീസയും മുന്നില്‍ നില്‍ക്കുമ്പോള്‍ നാഗാലാന്റ്, ദില്ലി ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലാണ് കുറവ്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ 41.8 ശതമാനം ജനങ്ങളുടെയും ഒരു മാസത്തെ ആളോഹരി വരുമാനം 447 രൂപയാണ്. ഒരു മാസത്തെ ഭക്ഷണം, ഇന്ധനം, വസ്ത്രം, മറ്റ് അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞു പോകുന്നത് 447 രൂപവച്ചാണെന്ന് ചുരുക്കം. നാഗരിക മേഖലയില്‍ 25.7 ശതമാനം പേര്‍ ദാരിദ്ര്യത്തിലാണ്. 578.8 രൂപയാണ് ഇവരുടെ മാസവരുമാനമായി കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്. ഒരു ചോദ്യത്തിന് മുറപടിയായി കേന്ദ്ര ആസൂത്രണ സഹമന്ത്രി വി നാരായണസ്വാമിയാണ് രാജ്യസഭയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കണക്കുകള്‍ പ്രകാരം ഒറീസയിലെ ഏകദേശം പകുതിയോളം ജനങ്ങള്‍ (47 ശതമാനം) ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിയ്ക്കുമ്പോള്‍ ജമ്മു കശ്മീരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് ഔദ്യോഗികമായി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്.
രാജ്യത്ത് ദാരിദ്ര്യനിരക്ക് താഴ്ന്നുവെന്ന ആസൂത്രണ കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആസൂത്രണ കമ്മീഷന്‍ അടുത്തിടെ നടത്തിയ വിലയിരുത്തല്‍പ്രകാരം ദാരിദ്ര്യനിരക്ക് 1993-94ലെ 35.97 ശതമാനത്തില്‍നിന്ന് 2004-05 ല്‍ 27.54 ആയി കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരുന്നു.