പിഡിപി വിവാദം:എന്‍ഡിഎഫിനെ സംരക്ഷിക്കാന്‍- പിണറായി
ജയിലില്‍നിന്ന് പുറത്തിറങ്ങിയ മദനി തീവ്രവാദ നിലപാടുകള്‍ തിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് അവര്‍ എല്‍ഡിഎഫിന് പിന്തുണ വാഗ്ദാനം ചെയ്തു. അതു പോലും ഗുണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു പിണറായി.
പൊന്നാനിയില്‍ പോലും എല്‍ഡിഫും പിഡിപിയും ധാരണ ഉണ്ടാക്കിയിരുന്നില്ല. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പിഡിപി പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു. യുഡിഎഫ് സ്വീകരിച്ച സമീപനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. നേരത്തേ പിഡിപി തീവ്രനിലപാടുകള്‍ സ്വീകരിച്ച സമയത്ത് യുഡിഎഫ് അവരുമായി സഹകരിച്ചിരുന്നു. പിഡിപിയും യുഡിഎഫു സീറ്റ് ധാരണ ഉണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അടക്കമുള്ള നേതാക്കള്‍ മദനിയുടെ ചിത്രം വെച്ചാണ് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്. അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും കോയമ്പത്തൂര്‍ ജയിലില്‍ ചെന്ന് മദനിയ്ക്ക് നന്ദി അറിയിച്ചിരുന്നു.
മദനിയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ 2001 ല്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് വോട്ടുനേടിയതും നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചതും യുഡിഎഫാണെന്നും പിണറായി കുറപ്പെടുത്തി. മദനിയുടെ തീവ്രനിലപാട് പിന്നീട് തടിയന്റവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ അവരെ പിന്തുണച്ചത് കോണ്‍ഗ്രസാണ്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അവര്‍ പിന്തുണ സ്വീകരിച്ചിരുന്നു.
എല്‍ഡിഎഫിനെ പിഡിപി പിന്തുണയ്ക്കുയാണെന്ന് ചിത്രീകരിക്കുന്ന അവസ്ഥ ഉണ്ടാവുകയായിരുന്നു. ഈ പ്രചരണം ശക്തമായി നടക്കുകയും ചെയ്തു. കൂട്ടുകെട്ട് ഇല്ലെങ്കിലും പിഡിപിയുടെ സഹായം മതേത്വര വിശ്വാസികള്‍ക്ക് ഉളള്‍ക്കൊള്ളാനായില്ല. പിഡിപിയുമായി ചിലയിടങ്ങളിലെങ്കിലും വേദി പങ്കിട്ടത് ശരിയല്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി വിലയിരുത്തിയിരുന്നു.
തീവ്രവാദികളുടെ സംരക്ഷകരാകാന്‍ മുസ്‌ലീം ലീഗ് ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. തീവ്രവാദിയെ തേടിപ്പോയ ഒരു അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപിക്കുന്നത് മറ്റു ചിലരെ സംരക്ഷിക്കാനാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ നിലപാട് ദുഷ്ടലാക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.