സിപിഎമ്മിന്റെ വല്യേട്ടന്‍ നയങ്ങള്‍ക്കെതിരെ സിപിഐ

സംഘടനാ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇടതുമുന്നണിക്കു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനെതിരെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയുടെ നേതാക്കള്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
കേരളത്തിലും പശ്ചിമബംഗാളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് വിവിധ വിഷയങ്ങളില്‍ സിപിഎം എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ കാരണമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ഈ രണ്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും വിമര്‍ശനങ്ങളുന്നയിച്ചത്. കേരളത്തില്‍ സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെക്കാള്‍ വിനയായതു പിഡിപി ബന്ധമാണ്.
വര്‍ഗീയ കക്ഷിയായ പിഡിപിയുമായി ധാരണയുണ്ടാക്കുന്നതിനെ ഘടകകക്ഷികള്‍ എതിര്‍ത്തെങ്കിലും സിപിഎം സ്വന്തം തീരുമാനം നടപ്പാക്കി.
അബ്ദുല്‍നാസര്‍ മദനിയുമായി സിപിഎം നേതാക്കള്‍ വേദി പങ്കിട്ടതു മുന്നണിക്കാകെ കളങ്കമുണ്ടാക്കിയതായും ജന വിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചതായും യോഗം വിലയിരുത്തി.
പിഡിപി ബന്ധം വേണ്ടെന്നുവച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്നണിക്കു നേട്ടം ഉണ്ടായതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി
നന്ദിഗ്രാമില്‍ വ്യവസായങ്ങള്‍ക്കായി കൃഷിഭൂമി ഏറ്റെടുത്തതും അതിനെതിരെയുണ്ടായ പ്രക്ഷോഭവും പശ്ചിമബംഗാളിലെ ഇടതുമുന്നണിയുടെ അടിത്തറയിളക്കി.
പ്രക്ഷോഭം ആളിക്കത്തുന്നതിനിടയിലും സിപിഎം നേതൃത്വം കടുംപിടിത്തം ഉപേക്ഷിക്കാതെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള തീരുമാനത്തില്‍ ഏകപക്ഷീയമായി ഉറച്ചുനിന്നു. അതിനൊത്ത് പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുകയും ചെയ്‌തു.
ഭൂമി ഏറ്റെടുക്കുന്നതിനെ ജനങ്ങള്‍ എതിര്‍ക്കുന്നതിനാല്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകണമെന്ന നിലപാടായിരുന്നു സിപി ഐ ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക്. എന്നാല്‍ ഇത് സിപിഎം ചെവിക്കൊണ്ടില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.












Click it and Unblock the Notifications