ചെകന്നൂര്‍ കേസ്: കാന്തപുരത്തിനെതിരെ തെളിവില്ല
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് ഇതുസംബന്ധിച്ച് സത്യവാങ് മൂലം ഫയല്‍ ചെയ്തു. കാന്തപുരത്തെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും കോടതി ഉത്തരവ് നല്‍കണമെന്നും ചേകന്നൂരിന്റെ അമ്മാവന് കെ.കെ. സലിം ഹാജിയാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയും സിബിഐയുടെ സത്യവാങ് മൂലവും പരിഗണിച്ചുകൊണ്ട് കേസ് ജനവരി 19ലേക്ക് മാറ്റിക്കൊണ്ട് സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഉത്തരവിട്ടു.
പുരോഗമന ചിന്താഗതിക്കാരനായ ചേകന്നൂരിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ മതമൗലിക വാദികളായ പ്രതികള്‍ക്കാണ് പങ്കുള്ളത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി കാന്തപുരം അബൂബക്കര്‍ മുസലിയാരാണെന്ന് സലിം ഹാജി ആരോപിച്ചു.
കേസില്‍ സാക്ഷികളായ താനും മുന്‍ എന്‍ജിനീയര്‍ വീരാന്‍കുട്ടിയും നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാന്തപുരത്തെ പ്രതിയാക്കാന്‍ പ്രത്യേക കോടതിക്ക് ഉത്തവിടാവുന്നതാണ്. വേണ്ടത്ര തെളിവുകള്‍ കിട്ടിയാല്‍ കാന്തപുരത്തെ പ്രതിയാക്കാമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതെന്നും സലിം ഹാജി പറഞ്ഞു.
കേസില്‍ യാതൊരു പഴുതുകളും ഇല്ലാതെയാണ് അന്വേഷണം നടത്തിയതെന്നും പ്രതിയായി ഒന്‍പത് പേര് മാത്രമേയുള്ളുവെന്നും സിബിഐ വ്യക്തമാക്കി.
ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത് ഒന്‍പതാം പ്രതി ഉസ്മാന് മുസലിയാരാണ്. കുറ്റകൃത്യവുമായി കാന്തപുരത്തെ ബന്ധപ്പെടുത്തുന്നതിനായി യാതൊരു തെളിവും ഇല്ല- സിബിഐയുടെ വ്യക്തമാക്കി.
സിബിഐയില്‍ ഡിവൈഎസ്പിയായിരുന്ന പി.സി. മുഹാജിന്‍ നടത്തിയ അന്വേഷണത്തില്‍ കാന്തപുരത്തിന് കുറ്റകൃത്യത്തിലുള്ള പങ്ക് കണ്ടെത്തിയതാണെന്നും എന്നാല്‍ സിബിഐ ഉന്നതാധികൃതര്‍ കണ്ണുകള്‍ അടച്ചതാണെന്നും സലിം ഹാജി ആരോപിച്ചു.
ചേകന്നൂരിന്റെ ഭാര്യ ഹവ്വാ ഉമ്മയുടെ ഹര്‍ജിയെ തുടര്‍ന്ന് കാന്തപുരത്തെ വിചാരണയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രത്യേക കോടതി പ്രതിയാക്കിയതാണ്. എന്നാല്‍ അത് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
കേസില്‍ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി വരുന്നു. പ്രതികള്‍ 1993 സപ്തംബര്‍ 27ന് ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയശേഷം കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്.
പൊന്നാനി പോലീസ് അന്വേഷിച്ച കേസ് പിന്നീട് മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1995 നവംബര്‍ 10ന് അന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.