റാത്തോഡിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
കേസില്‍ തനിക്കെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്‌ത രണ്ടു കേസുകളിലാണ് റാത്തോഡ് മുന്‍കൂര്‍ ജാമ്യം തേടിയത്.
കേസില്‍ റാത്തോഡിനൊപ്പം പ്രതിചേര്‍ത്ത എ.എസ്.ഐ. സേവാസിങ്ങിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്‌ച വാദം പൂര്‍ത്തിയാക്കിയ കോടതി, വിധി പറയുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയിരുന്നു.
കൊലപാതകശ്രമം, രുചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തല്‍ എന്നീ കുറ്റങ്ങളാണ് റാത്തോഡിനുമേല്‍ പുതുതായി ചുമത്തിയത്. 14-കാരിയായ രുചികയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട റാത്തോഡ് ഇപ്പോള്‍ ജാമ്യത്തിലാണ്.
രുചികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പങ്കജ് ഭരദ്വാജ്, അറുപത്തിയേഴുകാരനായ റാത്തോഡിന്റെ ഭാര്യ കൂടിയായ അഭിഭാഷക ആഭ എന്നിവരുടെ വാദം കേട്ട ശേഷമാണു മുന്‍കൂര്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്‌ജി സഞ്‌ജീവ് ജിന്‍ഡാല്‍ തീരുമാനിച്ചത്.
രുചികാ ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളേക്കുറിച്ചു നടക്കുന്ന അന്വേഷണങ്ങളില്‍ വെളിപ്പെടുന്നതു മുഴുവന്‍ റാത്തോഡിനെതിരായ വിവരങ്ങളാണ്. രുചികയെ സ്‌കൂളില്‍നിന്നു പുറത്താക്കാനുണ്ടായ കാരണങ്ങളേപ്പറ്റി ചണ്ഡീഗഡ് കേന്ദ്രഭരണകൂടം മജിസ്‌ട്രേറ്റിനേക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നു.
രുചിക ഫീസ് ഒടുക്കുന്നതില്‍ വീഴ്‌ച വരുത്തിയതു കൊണ്ടാണു പുറത്താക്കിയതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അതേസമയം, റാത്തോഡിന്റെ മകള്‍ പ്രിയാഞ്‌ജലിയും ഇതേ കാലയളവില്‍ (1990-91) ഫീസ് നല്‍കിയിട്ടില്ലെന്നു മജിസ്‌ട്രേറ്റ് കണ്ടെത്തി.
സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ പ്രിയാഞ്‌ജലിക്കെതിരേ നടപടിയെടുത്തില്ല. സമയത്തു ഫീസ് നല്‍കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെട്ട ഒരേയൊരാള്‍ രുചികയാണെന്നും മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
രുചികയെ പുറത്താക്കിയതു തെറ്റായരീതിയിലും മനപ്പൂര്‍വവുമാണെന്നും ഇതില്‍ ബാഹ്യസ്വാധീനം സംശയിക്കുന്നെന്നുമാണു മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. രുചികയോടു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ സെബാസ്‌റ്റിന മുന്‍വിധിയോടെയും വേര്‍തിരിവു കാട്ടിയും ദുഷ്‌ടലാക്കോടെയും പെരുമാറിയെന്നും മജിസ്‌ട്രേറ്റ് പ്രേര്‍ണാ പുരി ചൂണ്ടിക്കാട്ടി.