സക്കറിയയെ കയ്യേറ്റം ചെയ്തു
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഒരു പുസ്‌തകപ്രകാശനച്ചടങ്ങിലും സാഹിത്യസെമിനാറിലും സംസാരിക്കാന്‍ എത്തിയ അദ്ദേഹത്തെ പരിപാടി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഒരുസംഘം കാര്‍ തടഞ്ഞു നിര്‍ത്തി ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
സക്കറിയയുടെ കൂടെയുണ്ടായിരുന്ന നോവലിസ്റ്റ് സി.വി ബാലകൃഷ്‌ണനും എഴുത്തുകാരന്‍ എന്‍. ശശിധരനും എം. ദാമോദരനുമാണ് കൈയേറ്റ ശ്രമത്തില്‍ നിന്ന് സക്കറിയയെ രക്ഷിച്ചത്.
ലൈംഗിക വിഷയത്തില്‍ സിപിഎമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും യാഥാസ്ഥിതികത്വം അടിച്ചേല്‍പ്പിക്കുകയാണെന്ന് സെമിനാറില്‍ സക്കറിയ പ്രസംഗിച്ചിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഒരു സംഘം വീട് വളഞ്ഞ് തടഞ്ഞു വെച്ചത് പൗരന്റെ മൗലികാവകാശം ഹനിക്കലായിരുന്നുവെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
വീടുവളഞ്ഞ് നിയമം കൈയിലെടുത്തവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും രാജ്‌മോഹന്‍ ഉണ്ണിത്താനെയും കൂടെയുണ്ടായിരുന്ന സ്‌ത്രീയെയും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്‌തത്. ഭരണകൂടം നിയമം ലംഘിച്ചവര്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
പ്രസംഗവേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ പ്രദേശത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതാവ് വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താനെ ന്യായീകരിച്ചതിനെതിരെ സക്കറിയയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
അവിടെ നിന്നു സമീപത്തെ ഹോട്ടലില്‍ പോയി മലബാര്‍ എക്‌സ്‌പ്രസ്സിന് പോകാന്‍ കാറില്‍ കയറുമ്പോഴാണ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
പയ്യന്നൂരില്‍ നിന്ന് ഇങ്ങനെയൊക്കെ പ്രസംഗിച്ച് തിരിച്ചുപോകാമെന്ന് ധരിക്കേണ്ട എന്ന് പറഞ്ഞുകൊണ്ടാണത്രേ സംഘം കാറിനുമുന്നിലേക്ക് വന്ന് കയ്യേറ്റശ്രമം നടത്തിയത്.
കണ്ടുനിന്നവര്‍ സക്കറിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡിവൈഎഫ്ഐക്കാര്‍ സക്കറിയയെ അസഭ്യം പറയുകയും ഷര്‍ട്ടില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ഡിവൈഎഫ്ഐക്കാരെ ചോദ്യം ചെയ്യാന്‍ സക്കറിയയ്ക്ക് അവകാശമില്ലെന്ന് ഇവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സംഭവം നിര്‍ഭാഗ്യകരമെന്നും അപലപനീയമെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു.