'മനോജ് പാര്‍ട്ടിവിരുദ്ധരുടെ കോടാലി'
കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ കൈയില്‍ കോടാലിയായി മാറിയ മനോജ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എന്‍.എസ് റോബര്‍ട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. മനോജിന്റെ ഈ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004-ലേതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായെങ്കിലും പര്‍ട്ടിയോടോ ജനങ്ങളോടോ നീതിപുലര്‍ത്താതെ മനോജ് അടുത്തദിവസംതന്നെ ദില്ലിയ്ക്ക് താമസം മാറുകയായിരുന്നുവെന്നു ലോക്കല്‍ കമ്മിറ്റി വ്യക്‌തമാക്കി.
അവിടെ ഉദ്യോഗത്തില്‍ പ്രവേശിക്കുകയും മുന്‍ എം.പി എന്നനിലയിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജീവിക്കുകയും ചെയ്യുന്ന മനോജ് നിയമസഭാ ഉപതെരഞ്ഞെടുപ്പുവേളയില്‍ മുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആലപ്പുഴയില്‍ എത്തിയിരുന്നില്ല.
ഇതിന്റെ അടിസ്‌ഥാനത്തില്‍ നവംബര്‍ എട്ടിനുചേര്‍ന്ന തുമ്പോളി ലോക്കല്‍ കമ്മിറ്റി മനോജിനെ കമ്മിറ്റിയില്‍നിന്നൊഴിവാക്കാന്‍ തീരുമാനിച്ചിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.
മതവിശ്വാസത്തിന് സിപിഎം എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്. തുമ്പോളി പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളില്‍ 80 ശതമാനത്തിലധികം പേരും ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്.
എം.പിയായിരുന്നപ്പോഴും ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നപ്പോഴും മതപരമായ ചടങ്ങുകളില്‍ നിന്ന് മാനോജിനെ വിലക്കിയിട്ടില്ല. മനോജിന് രണ്ട് തവണ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കി.
അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് എതിരെ ഉന്നയിച്ചുകൊണ്ട് മനോജ് പുതിയ മേച്ചില്‍പുറം തേടിയുള്ള യാത്ര ആരംഭിച്ചിരിക്കുന്നത് - വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.