പോള്‍ വധം: 4പേര്‍ക്ക് എച്ച്ഐവി പരിശോധന വേണമെന്ന്
കേസിലെ പ്രതികളും ഗുണ്ടകളുമായ കാരി സതീശന്‍, ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് പോളിന്റെ സുഹൃത്ത് മനു എന്നിവരെ എച്ച്ഐവി പരിശോധനക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
സ്‌കോര്‍പ്പിയോ കാറിലെ ബാഗില്‍നിന്നു ലഭിച്ച എച്ച്‌ഐവി സ്‌പെഷലിസ്‌റ്റിന്റെ കുറിപ്പിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍, കൊല്ലപ്പെട്ട പോളിന് എച്ച്.ഐ.വി ബാധ സംശയിക്കപ്പെടേണ്ടിയിരിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പോളിനൊപ്പം ഇവര്‍ നാലുപേര്‍ക്കും രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് രഹസ്യമായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോളിന് 'എച്ച്‌ഐവി കോംപോ' പരിശോധന നിര്‍ദേശിച്ചുകൊണ്ട് മുംബൈയിലെ എച്ച്‌ഐവി സ്‌പെഷലിസ്‌റ്റായ ഡോക്ടര്‍ ആര്‍.കെ. മണിയാര്‍ മറ്റൊരു ഡോക്‌ടറായ ഷെട്ടിക്കു നല്‍കിയ റഫറന്‍സ് കുറിപ്പിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കോടതിക്കു കത്തു നല്‍കിയിട്ടുള്ളത്.
ഡോക്ടര്‍ ആര്‍.കെ. മണിയാര്‍ 'എച്ച്.ഐ.വി കോംപോ' പരിശോധന നിര്‍ദേശിച്ചുകൊണ്ട് പോള്‍ എന്ന പേരില്‍ നല്‍കിയ വൈദ്യ പരിശോധനാ കുറിപ്പ് പൊലീസ് രാമങ്കരി കോടതിയില്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ചിട്ടുണ്ട്.
എയ്ഡ്സ് നിര്‍ണയത്തിനുള്ള പ്രാഥമിക പരിശോധനയില്‍ എച്ച്ഐവി പോസിറ്റീവ് ആണെന്നു കണ്ടെത്തിയാലാണ് 'എച്ച്‌ഐവി കോംപോ' ടെസ്‌റ്റിന് റഫര്‍ ചെയ്യാറുള്ളതെന്നു പോലീസ് പറയുന്നു.
പോളുമായി സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും മനുവിനും വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും പൊലീസ് പറയുന്നു.
പോളിനെ കുത്തിയപ്പോള്‍ കത്തികൊണ്ട് കൈമുറിഞ്ഞ സാഹചര്യത്തില്‍ കാരി സതീശനും രോഗബാധയുണ്ടായിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കേസ് സിബിഐക്കു വിടണമെന്ന പിതാവ് എംജി ജോര്‍ജിന്റെ ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിധിപറയാനിരിക്കെയാണു പൊലീസിന്‍റെ ഈ നടപടി.