പോള്‍ വധം: കേരള പൊലീസിനെതിരെ സിബിഐ

കേസന്വേഷണത്തില്‍ പാളിച്ച സംഭവിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താനാണു സിബിഐയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയുടെ വിചാരണയ്ക്കിടയിലാണ് സിബിഐ ഇക്കാര്യങ്ങള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ
അറിയിച്ചത്.
സെഷന്‍സ് കോടതി ജാമ്യമനുവദിച്ച പ്രതികളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു. കോടതി പ്രതികളെ 22 വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡു ചെയ്തിട്ടുണ്ട്.
കേസിനും പ്രതികള്‍ക്കും ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന കുറ്റങ്ങള്‍ക്കും മാറ്റം വരാത്ത സാഹചര്യത്തില്‍ ഇവരെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ മുഖ്യവാദം.
റിമാന്‍ഡു കാലാവധിയില്‍ ആദ്യ 15 ദിവസത്തിനുള്ളിലാണു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അവകാശമുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികളെ ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കാതെ സ്വതന്ത്രാന്വേഷണം സാധ്യമല്ലെന്ന് സിബിഐ വ്യക്തമാക്കി. കേസിലെ പ്രതികളാരെങ്കിലും പൊലീസിനോടു പറയാത്ത കാര്യങ്ങള്‍ സിബിഐയോടു തുറന്നു സമ്മതിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ആയുധങ്ങളോ, തൊണ്ടിമുതലോ തെളിവു നിയമം അനുസരിച്ചു കണ്ടെടുക്കേണ്ടതുണ്ടെങ്കില്‍ പ്രതികള്‍ സിബിഐ കസ്റ്റഡിയില്‍ വേണമെന്നാണു സിബിഐ അഭിഭാഷകന്‍ പറഞ്ഞത്.
പോള്‍ വധക്കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഐജിയും സംഘവും അവതരിപ്പിച്ച കഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണു ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതെന്നും ഈ സാഹചര്യത്തില്‍ പൊലീസിന്റെ കുറ്റപത്രത്തിലെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയില്ലെന്നും സിബിഐ വാദിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും.












Click it and Unblock the Notifications