തീപിടുത്തത്തില്‍ മലയാളിയുള്‍പ്പെടെ 9 മരണം

കെട്ടിടത്തിന്റെ ലിഫ്റ്റിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴുനിലമന്ദിരമാണ് കാള്‍ട്ടണ്‍ ടവേഴ്‌സ്. രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇത് മറ്റു നിലകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.
തീപിടുത്തത്തില്‍ അമ്പതിലേറെ പേര്‍ക്കു പരിക്കുണ്ട്. 22 പേരെ ഗുരുതരാവസ്ഥയില്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടസമുച്ചയത്തിലെ വിവിധ സോഫ്റ്റ്‌വേര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് മരിച്ച ഒമ്പതു പേരും.
തൃപ്പൂണിത്തുറ സ്വദേശിയായ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ സുനില്‍ അയ്യരാണ് മരിച്ച മലയാളിയെന്നു തിരിച്ചറിഞ്ഞു. മരിച്ച ഒന്‍പതുപേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തില്‍നിന്ന് ചാടിയപ്പോഴാണ് 5 പേര്‍ മരിച്ചത്. ബാക്കി നാലുപേര്‍ പുകമൂലം ശ്വാസംമുട്ടിയാണ് മരിച്ചത്.
15ഓളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ 150ഓളം പേരെ രക്ഷപ്പെടുത്തി. ഓഫീസും വിദ്യാലയങ്ങളും വിട്ട സമയമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ഏറെനേരം തടസ്സപ്പെട്ടു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുമുണ്ടായി.
കെട്ടിടത്തില്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും അതു വേണ്ടവിധം പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു.
പത്തുവര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ഉടമസ്ഥര്‍ ചെന്നൈ സ്വദേശികളാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ തമിഴ്‌നാട് പോലീസിനു നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച വിവരസാങ്കേതിക വകുപ്പു മന്ത്രി കട്ടസുബ്രഹ്മണ്യം പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും സഹായധനം നല്‍കുന്നതായി രാത്രി മണിപ്പാല്‍ ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.












Click it and Unblock the Notifications