നയപ്രഖ്യാപനം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങി
എന്നാല്‍ അനാരോഗ്യം മൂലം ഗവായിയ്ക്ക് പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. 12 മിനിറ്റ് സമയം മാത്രമാണ് ഗവര്‍ണര്‍ക്ക് പ്രസംഗം നടത്താനായത്. 36 പേജിലായി തയ്യാറാക്കിയിരുന്ന പ്രസംഗം ഏകദേശം ഒരു മണിക്കൂറോളം നീളേണ്ടതായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണറുടെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് ഉണ്ടായിരുന്നത്. ആസിയാന്‍ കരാറിന്റെ ദോഷങ്ങള്‍ കേരളം അനുഭവിച്ച് തുടങ്ങിയതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തെറ്റായ കേന്ദ്ര നയങ്ങള്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കൃഷിയ്ക്കും പരമ്പരാഗത മേഖലയ്ക്കുമുള്ള പദ്ധതി വിഹിതം വര്‍ധിപ്പിച്ചതായി നയപ്രഖ്യാപനത്തിലുണ്ട്. വിലക്കയറ്റം തടയാനുള്ള നടപടികള്‍ ശക്തമാക്കും. രണ്ട് രൂപയ്ക്ക് പൊതുവിതരണ ശൃംഖല വഴി ലഭ്യമാക്കുന്ന അരി കൂടുതല്‍ പേരിലേയ്‌ക്കെത്തിയ്ക്കും.
പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്‍കും. കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും. കാസര്‍കോഡ് ഫോക് ലോര്‍ മ്യൂസിയം സ്ഥാപിക്കും. നിയമവകുപ്പിനെ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കും. കെഎസ്ആര്‍ടിസിയില്‍ സീസണ്‍ടിക്കറ്റ് ഏര്‍പ്പെടുത്തും.സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ അഡീഷണല്‍ പി.ജി. കോഴ്‌സുകള്‍ തുടങ്ങും. കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസ് ഗ്രീന്‍ ഗെയിംസായി പ്രഖ്യാപിച്ചു.
മലബാര്‍ ക്യാന്‍സര്‍സെന്ററിനെ തിരുവനന്തപുരം ആര്‍സിസിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.