അയോധ്യ: അദ്വാനി പ്രകോപനപരമായി പ്രസംഗിച്ചു

1990 ബാച്ചിലെ വനിതാ ഐപിഎസ് ഓഫീസറായ അഞ്ജുഗുപ്തയാണ് മസ്ജിദ് തകര്‍ക്കപ്പെട്ട് 17 വര്‍ഷത്തിനുശേഷം അദ്വാനിക്കെതിരെ നിര്‍ണായകമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അദ്വാനിക്ക് പുറമെ സംഘപരിവാര്‍ നേതാക്കളായ വിനയ് കട്ട്യാര്‍, ഉമാഭാരതി, സാധ്വി തംബര എന്നിവരും പ്രകോപനപരമായ പ്രസംഗം നടത്തിയതായി മൊഴിയില്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ അദ്വാനിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായിരുന്നു (പിഎസ്ഒ) അഞ്ജുഗുപ്ത. ഇപ്പോള്‍ ദില്ലിയില്‍ രഹസ്യാന്വേഷണ സംഘടനയായ 'റോ'യില്‍ പ്രവര്‍ത്തിക്കുന്ന അഞ്ജുഗുപ്ത പറഞ്ഞു.
മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് തര്‍ക്കഭൂമിയില്‍നിന്ന് 150200 മീറ്റര്‍ മാത്രമകലെയുള്ള വേദിയില്‍ വെച്ചാണ് അദ്വാനി ജനങ്ങളില്‍ വികാരമുണര്‍ത്തുന്ന പ്രസംഗം നടത്തിയത്. ക്ഷേത്രം അവിടെപ്പണിയുമെന്ന് പ്രസംഗത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു-ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഗുലാബ്‌സിങ് നടത്തിയ തെളിവെടുപ്പില്‍ അഞ്ജുഗുപ്ത വ്യക്തമാക്കി.
അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ബാബറി മസ്ജിദ് തകര്‍ക്കാനിടയാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചോയെന്നാണ് പ്രത്യേക കോടതി പരിശോധിക്കുന്നത്.
കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വേദിയിലെ നേതാക്കള്‍ ആഹ്ലാദഭരിതരായി. അവര്‍ പരസ്പരം കെട്ടിപ്പുണരുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.മസ്ജിദ് തകര്‍ക്കാന്‍ അവര്‍ കാര്‍സേവകരെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു, അവിടെയുണ്ടായിരുന്ന നേതാക്കളാരും മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ ഒരു ശ്രമവും നടത്തിയില്ല-മൊഴിയില്‍ പറയുന്നു.
പ്രോസിക്യൂഷന്‍ സാക്ഷിയായ അഞ്ജുഗുപ്തയെ പ്രതിഭാഗം അഭിഭാഷകനും വിസ്തരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 23ന് വിസ്താരം തുടരും. ഉത്തര്‍പ്രദേശ് കേഡറിലെ ഐ.പി.എസ്.ഓഫീസറായ അഞ്ജുഗുപ്ത മാത്രമാണ് ബാബറി മസ്ജിദ് കേസില്‍ മൊഴി നല്‍കാന്‍ തയ്യാറായ മുതിര്‍ന്ന പോലീസ് ഓഫീസര്‍.
ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് 2002ല്‍ അദ്വാനിയെ കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരില്‍ വീണ്ടും കേസെടുക്കുകയാണുണ്ടായത്.












Click it and Unblock the Notifications