മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ഹര്‍ജി തള്ളി

സമിതിയുടെ ചെലവ് കേരളവും തമിഴ്‌നാടും സംയുക്തമായി വഹിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കോടതി തമിഴ്‌നാടിന്റെ ഹര്‍ജി തള്ളിയത്. അതേസമയം സമിതിയിലേയ്ക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനുള്ള സമയ പരിധി ഏപ്രില്‍ 30 വരെ നീട്ടി നല്‍കി.
ഫെബ്രുവരി 18ന് സമിതി രൂപീകരിക്കണമെന്ന് ഉത്തരവ് ഇറക്കിയപ്പോള്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന് കോടതി ആരാഞ്ഞു. ഇതിനു വ്യക്തമായ മറുപടി നല്‍കാന്‍ തമിഴ്‌നാടിന്റെ അഭിഭാഷകന് കഴിഞ്ഞില്ല. ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാന വിഷയമെന്നും കേരളം വാദിച്ചു. ഇത് അംഗീകരിച്ച കോടതി സമിതിയെ നിയോഗിച്ച നടപടിയുമായി മുന്നോട്ടു പോകാമെന്നു ഭരണഘടനാ ബെഞ്ച് വിധിക്കുകയായിരുന്നു.
അണക്കെട്ടിന്റെ സുരക്ഷ മാത്രം കണക്കിലെടുത്താണ് വിദഗ്ദ സമിതി രൂപീകരിച്ചതെന്ന് ജസ്റ്റിസ് ഡികെ ജയിന്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടി. കോടതിയെ സഹായിക്കാനാണ് സമിതി രൂപീകരിച്ചത്.
സമിതിയുടെ റിപ്പോര്‍ട്ട് കോടതി പൂര്‍ണമായി അംഗീകരിക്കണമെന്നില്ല. ഭാഗികമായി അംഗീകരിക്കാം. ചിലപ്പോള്‍ തള്ളാം. ഉത്തരവുകളിടുമ്പോള്‍ ആരെങ്കിലും ദുഖിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോ എന്ന് കോടതി നോക്കാറില്ല.
സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതിയ്ക്ക് അധികാരമുണ്ടെങ്കിലും നിയമപരമായ അധികാരങ്ങള്‍ സമിതിയ്ക്ക് നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കത്തിന് വഴിവയ്ക്കുമെന്ന തമിഴ്‌നാട് അഭിഭാഷകന്‍ പരാശരന്റെ വാദം കോടതി നിരാകരിച്ചു. അണക്കെട്ട് പരിശോധിക്കാന്‍ ജഡ്ജിമാര്‍ വിദഗ്ധരല്ലെന്ന വാദത്തെ കോടതി വിമര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൊതുഖജനാവില്‍നിന്ന് പണം ചെലവഴിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് വളരെ ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കരുതായിരുന്നു. എന്നാല്‍ സമിതിയിലെ രണ്ട് അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വാദം അംഗീകരിച്ചു.












Click it and Unblock the Notifications