'ദൈവത്തിന്റെ കണം' തേടി ശാസ്ത്രലോകം; പരീക്ഷണം വിജയം
ഭൂമിയ്ക്കടിയില്‍ സ്ഥാപിച്ച ഭീമന്‍ ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന ഭീമന്‍ പരീക്ഷണശാലയില്‍ പ്രകാശവേഗത്തിനോടടുത്ത വേഗതയില്‍ രണ്ടു പ്രോട്ടോണ്‍ രശ്മികളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചോല്‍പത്തിയുടെ സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതായിരുന്നു രണ്ടാംഘട്ടം. മുന്‍ പരീക്ഷണങ്ങളുടെ മൂന്നിരട്ടി ശക്തിയിലായിരുന്നു ഇക്കുറി പ്രോട്ടോണ്‍ രശ്മികളെ കൂട്ടിയിടിപ്പിച്ചത്. ഏഴു ലക്ഷം കോടി വോള്‍ട്ടിലാണ് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചത്.
ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നു പരീക്ഷണത്തിനുനേതൃത്വം നല്‍കുന്ന യൂറോപ്യന്‍ ആണവഗവേഷണ സ്ഥാപന(സേണ്‍)ത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ജനീവയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്- ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലും നൂറടി ഉയരത്തിലുമാണ് പരീക്ഷണശാല സ്ഥാപിച്ചിരിയ്ക്കുന്നത്. പരീക്ഷണത്തില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
കണികാവസ്ഥയിലെ ഊര്‍ജം സേണിലെ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍പത്തിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കു ശക്തിപകരും. നാല്‍പതിനായിരം കോടി രൂപ ചെലവിട്ടാണു പ്രപഞ്ചോത്പത്തിയുടെ രഹസ്യം കണ്ടെത്താന്‍ കണികാപരീക്ഷണം നടത്തുന്നത്.
ഒരു സെക്കന്‍ഡിന്റെ നൂറുകോടിയില്‍ ഒരംശം സമയത്തില്‍ നടന്ന പ്രോട്ടോണ്‍ രശ്മികളുടെ കൂട്ടിയിടിയിലൂടെ എഴുനൂറു കോടിയുടെ നൂറുകോടി മടങ്ങ് ഇലക്‌ട്രോണ്‍ വോള്‍ട്ടാണു സ്വതന്ത്രമായത്. പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ദൈവത്തിന്റെ കണമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഹിഗ്‌സ് ബോസണ്‍ ഉണ്ടായോ എന്നറിയാനാണ് ശാസ്ത്ര ലോകം കാത്തിരിയ്ക്കുന്നത്. പുതിയ പരീക്ഷണത്തിന്റെ ഫലം അനുകൂലമായാല്‍ കണ്ടുപിടുത്തങ്ങളുടെ ഒരു നവയുഗത്തിന് തന്നെ നാന്ദി കുറിയ്ക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിയ്ക്കുന്നത്.