മലയാളികളുടെ വധശിക്ഷ: വിധി ശരിവച്ചു
ദോഹ: ഖത്തറില്‍ കൊലപാതകക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ട് മലയാളികള്‍ക്കും ഒരു നേപ്പാളിക്കുമെതിരെയുള്ള ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി വീണ്ടും ശരിവെച്ചു.
തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ മാച്ചിലങ്ങത്ത് ശ്രീധരന്റെ മകന്‍ മണികണ്ഠന്‍ (31), തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (34), നേപ്പാള്‍ സ്വദേശി ചന്ദ്രശേഖര്‍ യാദവ് എന്നിവര്‍ക്കെതിരെയായിരുന്നു ക്രിമിനല്‍ കോടതി 2006ല്‍ വധശിക്ഷ വിധിച്ചത്.
ഇന്‍ന്റോനേഷ്യന്‍ യുവതിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ഒരു നേപ്പാളിയെ നേരത്തേ വെറുതെ വിട്ടിരുന്നു. വിധി പഠിച്ചശേഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിക്ഷയ്ക്ക്് വിധിക്കപ്പെട്ടവരുടെ അഭിഭാഷകര്‍ പറഞ്ഞു.
വധശിക്ഷയ്‌ക്കെതിരെ ശിക്ഷ വിധിക്കപ്പെട്ടവര്‍ അഭിഭാഷകരായ നിസ്സാര്‍ കോച്ചേരി, അബ്ദുല്ലാ ഈസ്സാ അല്‍അന്‍സാരി എന്നിവര്‍ മുഖേനയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചു. തുടര്‍ന്ന് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി പുനപ്പരിശോധിക്കാന്‍ അപ്പീല്‍ കോടതിക്ക് തിരിച്ചയച്ചു. എന്നാല്‍, അപ്പീല്‍ കോടതി വീണ്ടും വധശിക്ഷ ശരിവെക്കുകയായിരുന്നു.
മാര്‍ച്ച്് 28ാം തീയതി കേസിന്റെ വാദം കേള്‍ക്കവേ തങ്ങള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിന് ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധന, പോളിഗ്രാഫ് തുടങ്ങിയ ശാസ്ത്രീയ പരിശോധനയില്‍ ഏതെങ്കിലുമൊന്ന് നടത്തണമെന്ന് ശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നുപേരും കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
2003 ഒക്ടോബറിലാണ് ഇന്റോനേഷ്യക്കാരി യുവതിയുടെ ജഡം വക്രാകടപ്പുറത്ത് ഏതോ ജീവികള്‍ കടിച്ചുകീറിയ നിലയില്‍ വികൃതമായി കണ്ടെത്തിയത്. രാജ്യത്ത് അനധികൃതമായി താമസിച്ച സ്ത്രീയുടേതാണ് ജഡമെന്ന് പിന്നീട് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളെയും രണ്ടു നേപ്പാളികളെയും പോലീസ് അറസ്റ്റുചെയ്തു.
വീട്ടുവേലക്കാരിയായിരുന്ന യുവതിയെ പുറത്തു ചാടിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പിന്നീട് സ്ത്രീയുമായി വാക്കേറ്റമുണ്ടായപ്പോള്‍ പ്രതികളിലൊരാള്‍ യുവതിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.