കസബിന് വധശിക്ഷ നല്‍കണം പ്രോസിക്യൂഷന്‍
കസബ് ചെകുത്താന്റെ പ്രതിനിധിയാണെന്നും അതിക്രൂരനായ ഇയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വാദിച്ചു. ശിക്ഷാവിധി കോടതി വ്യാഴാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ ജീവനക്കാരുടെ സമരം മൂലം കോടതി ജീവനക്കാരെല്ലാം എത്തിയിരുന്നില്ല. ഇതിനാലാണ് വിധി പ്രസ്താവം വ്യാഴാഴ്ചത്തേയ്ക്ക് നീട്ടിയത്.
കസബിന് നല്‍കേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദമാണ് ആര്‍തര്‍ റോഡിലെ ജയിലിനുള്ളിലെ പ്രത്യേക കോടതിയില്‍ ജഡ്ജി എംഎല്‍ തഹിലിയാനിയ്ക്ക് മുന്‍പാകെ ചൊവ്വാഴ്ച ആരംഭിച്ചത്. രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം തുടങ്ങി 86 ആരോപണങ്ങളില്‍ കസബ് കുറ്റക്കാരനാണെന്ന് ജഡ്ജി തിങ്കളാഴ്ച വിധിച്ചിരുന്നു.
കസബിന് കുറഞ്ഞ ശിക്ഷ വിധിച്ചാല്‍ ഇന്ത്യ ഭീകരവാദികള്‍ക്ക് വേഗത്തില്‍ ആക്രമിക്കാന്‍ പറ്റുന്ന സ്ഥലമായി മാറുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
72 പേരെ കൊന്നിട്ടും യാതൊരു പശ്ചാത്തവും കസബ് കാണിയ്ക്കുകയുണ്ടായില്ല. സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍ തന്റെ വെടിയേറ്റ് ആളുകള്‍ പിടഞ്ഞുവീഴുന്നത് കണ്ട് കസബ് സന്തോഷിച്ചിരുന്നു.
അതേ സമയം ജീവപര്യന്തം തടവ് ലഭിക്കാനുള്ള കുറ്റമേ കസബ് ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ കെപി പവാര്‍ കോടതിയില്‍ വാദിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കുശേഷം കസബിന്റെ ശിക്ഷാവിധി കോടതി പ്രഖ്യാപിക്കും.