മുരളിയുടെ തിരിച്ചുവരവിന് തടയിടാന്‍ കെപിസിസി
ജൂണ്‍ പകുതിയോടെ കെപിസിസി നിര്‍വാഹക സമിതി യോഗം ചേരും. കെപിസിസിയുടെ അഭിപ്രായംകൂടി മാനിച്ചച്ചായിരിക്കും മുരളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നാണ് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായി പറഞ്ഞത്. അതുകൊണ്ടുതന്നെ മുരളിയുടെ തിരിച്ചുവരവിന് ഏതുവിധേനയും തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്.
മുരളിയുടെ തിരിച്ചുവരില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കുമാണ്. ഇതിനെതിരെ അവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. നിര്‍വാഹകസമിതിയുടെ അഭിപ്രായം മുരളിക്ക് അനുകൂലമാകുന്നത് തടയാനാണ് നീക്കം. ഇക്കാര്യത്തില്‍ ഗ്രൂപ്പുമറന്ന് പലനേതാക്കളും ഒന്നിയ്ക്കുന്നുണ്ടെന്നാണ് സൂചന.
സസ്‌പെന്‍ഷന്‍ കാലാവധി കഴിയുന്നതിനു മുമ്പ് മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പരസ്യാഭിപ്രായം പറയുന്നതില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു കൂടി ആവശ്യപ്പെടുന്നതായിരിക്കും പ്രമേയമെന്നാണ് അറിയുന്നത്.
കെപിസിസി വൈസ് പ്രസിഡന്റും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ വായടപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലവട്ടമായി മുല്ലപ്പള്ളി മുരളിയ്ക്കുവേണ്ടി പരസ്യവാദം നടത്തുന്നു.
മുരളിയ്ക്കുമാത്രം അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ഹൈക്കമാന്റ് മുരളിയെ വിളിച്ചതുള്‍പ്പെടെയുള്ള പുരോഗമനങ്ങള്‍ക്ക് ഹേതുവായത്.
വീണ്ടും ഇതേപരാമര്‍ശവുമായി മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. ഇത്തവണയും മുല്ലപ്പളളി അതേ പരാമര്‍ശം നടത്തി കെപിസിസി നേതൃത്വത്തെ വെട്ടിലാക്കി.
മുരളീധരനെ തിരിച്ചെടുക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും , അദ്ദേഹത്തെ പുറത്താക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ തവണ പ്രമേയം പാസാക്കിയത്. വയനാട് എംപി എം.ഐ.ഷാനവാസ്, കെപിസിസി വക്താവ് എം.എം ഹസന്‍ തുടങ്ങിയവരെല്ലാം മുരളിവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നവരില്‍ ഉള്‍പ്പെടുന്നു.