കണ്ണൂരുകാര്‍ക്ക് ബാംഗ്ലൂരിലേയ്ക്ക് എളുപ്പവഴി
ഇരിട്ടി: കണ്ണൂര്‍ ജില്ലക്കാരുടെ ആറു വര്‍ഷത്തിലധികമായുള്ള യാത്രാ ദുരിതത്തിനാണു പരിഹാരമായി മാക്കൂട്ടം ചുരം റോഡ് തുറന്നു. ചുരം റോഡ് തുറന്നതോടെ തലശേരി -കുടക് പാതയിലെ യാത്രക്കാരുടെ ചിരകാലാഭിലാഷമാണ് യാഥാര്‍ത്ഥ്യമായത്.
നിലവില്‍ 90 കിലോമീറ്റര്‍ ചുറ്റി വയനാട് ജില്ല വഴിയാണു കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ മൈസൂര്‍, ബാംഗ്ലൂര്‍ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്. 2009 ഫെബ്രുവരി 23നാണ് റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതുമുതല്‍ ഈ വഴി ഗതാഗത നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ചുരം റോഡു വഴിയുള്ള എല്ലാ സര്‍വീസുകളും പുന:സ്ഥാപിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
കുടക് ജില്ലയിലെ പെരുമ്പാടിക്കടുത്തു മെതിയടിപ്പാറയില്‍ മലയാളികളുടെയും കര്‍ണാടകക്കാരുടെയും സാന്നിധ്യത്തില്‍ മാക്കൂട്ടം ചുരംപാത കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ.ജി.ബൊപ്പയ്യയാണ് ഉത്ഘാടനം ചെയ്തത്്. സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജകളോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. റോഡ് പുനര്‍നിര്‍മിച്ചതിനൊപ്പം ഹനുമാന്‍ ക്ഷേത്ര സമുച്ചയവും പുനര്‍നിര്‍മിച്ചിരുന്നു.
ആദ്യം ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്നു റോഡിന് കുറുകെ കെട്ടിയ നാട മുറിച്ചു വെള്ള പതാക വീശിയാണു സ്പീക്കറും മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ചനും മറ്റു വിശിഷ്ടാതിഥികളും ചേര്‍ന്ന് അന്തര്‍സംസ്ഥാന യാത്രയ്ക്കു കൊടി കാട്ടിയത്. ചടങ്ങുകള്‍ക്കു ശേഷം സ്പീക്കറും സംഘവും കൂട്ടുപുഴ വരെ സഞ്ചരിച്ചു റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി.
ലോറികള്‍ക്കു വിലക്ക് ഇല്ലെങ്കിലും മൂന്നുമാസത്തേക്കു 35 ടണ്ണിന് മുകളിലുള്ള ഭാരവാഹനങ്ങള്‍ അനുവദിക്കില്ല. ഇത് ഉറപ്പുവരുത്താന്‍ പെരുമ്പാടിയില്‍ വേ ബ്രിഡ്ജ് സ്ഥാപിക്കാന്‍ ശ്രമമുണ്ടാകുമെന്നു സ്പീക്കര്‍ അറിയിച്ചു. ചുരത്തിലെ അപകട കേന്ദ്രങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ 2.4 കോടി രൂപ കൂടി അനുവദിക്കും. നിലവില്‍ 28 കോടി രൂപയുടെ നവീകരണ പദ്ധതിയില്‍ 23 കോടിയുടെ പ്രവൃത്തികളും പൂര്‍ത്തിയായി. 14 കിലോമീറ്റര്‍ പുനര്‍നിര്‍മിച്ചു.