ഭോപ്പാല്‍ ദുരന്തം: വിധി തിങ്കളാഴ്ച
1984 ഡിസംബര്‍ 2 അര്‍ധരാത്രിയോടെയായിരുന്നു ദുരന്തത്തിനു കാരണമായ മീഥൈല്‍ ഐസോസൈനേറ്റ് എന്ന രാസവസ്തു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നു ചോര്‍ന്നത്. രണ്ടുദിവസത്തോളം തുടര്‍ന്ന ചോര്‍ച്ച ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നു. വാതകദുരന്തത്തിന്റെ പ്രത്യാഘാതം തലമുറകളിലേക്കും വ്യാപിയ്ക്കുകയാണ്.
23 വര്‍ഷം മുമ്പാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്. 25 വര്‍ഷത്തിലേറെ നീണ്ട നിയമ നടപടികള്‍ക്കിടെ 178 സാക്ഷികളെ വിസ്തരിച്ചു. 3008 രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
ഫാക്ടറി ഉടമ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ആന്റേഴ്‌സണ്‍, ഇന്ത്യയിലെ കമ്പനി ചെയര്‍മാന്‍ കേശബ് മഹീന്ദ്ര എന്നിവരുള്‍പ്പെടെ 8 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കി. എന്നാല്‍ പരമാവധി 2 വര്‍ഷം തടവും 5000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഭോപ്പാലിലെ പ്‌ളാന്റിന്റെ ഘടനയിലെ പാളിച്ചകളും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതുമാണ് ദുരന്തത്തിന് വഴി വച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അറ്റകുറ്റപ്പണികള്‍ക്ക് കമ്പനി മതിയായ പണം ചെലവഴിച്ചില്ലെന്നും സിബിഐ കണ്ടെത്തി.
കേസ് ഏറ്റെടുത്ത സിബിഐക്ക് ഇതുവരെ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ ഹാജരാക്കാനായിട്ടില്ല. പ്രതിയെ കൈമാറുന്നതിനു യുഎസുമായുള്ള ധാരണയില്ലാത്തതാണു കാരണമെന്നാണു സിബിഐ വാദം.
യൂണിയന്‍ കാര്‍ബൈഡ് പിന്നീട് ഏറ്റെടുത്ത ഡൗ കെമിക്കല്‍സ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. തങ്ങളുടേതല്ലാതിരുന്ന കാലത്ത് കമ്പനിയിയുണ്ടാക്കിയ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ അവര്‍ തയാറല്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിലേക്കു മാര്‍ച്ച് നടത്താന്‍ സാമൂഹിക സംഘടനകള്‍ പദ്ധതിയിട്ടിട്ടുണ്ട്.