ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്തിയത് സര്‍ക്കാര്‍
ദുരന്തമുണ്ടായ സമയത്ത് ഭോപ്പാല്‍ ജില്ലാ കളക്ടറായിരുന്ന മോട്ടിസിങ് ഒരു ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അന്ന് മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിയായിരുന്ന ബ്രഹ്മസ്വരൂപ് തന്നെയും പൊലീസ് സൂപ്രണ്ടിനെയും നേരിട്ട് വിളിച്ച് ആന്‍ഡേഴ്‌സണെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ടതായും മോട്ടിസിംഗ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ് ഈ വെളിപ്പെടുത്തല്‍.
1984 ഡിസംബര്‍ 2ന് രാത്രിയിലാണ് ഭോപ്പാല്‍ വാതകദുരന്തം ഉണ്ടായത്. ഡിസംബര്‍ 7ന് വാറന്‍ ആന്‍ഡേഴ്‌സണെ ഭോപ്പാല്‍ പൊലീസ് മുന്നൂറ്റി രണ്ടാം വകുപ്പ് അനുസരിച്ച് കേസ് ഫയല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു. താത്കാലിക പൊലീസ് സ്‌റ്റേഷനായി പ്രവര്‍ത്തിച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഗസ്റ്റ് ഹൗസിലേക്കാണ് ആന്‍ഡേഴ്‌സണെ കൊണ്ടുപോയത്.
അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചീഫ് സെക്രട്ടറി എന്നെ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് വിളിപ്പിച്ചു. ആന്‍ഡേഴ്‌സണെ ഉടന്‍ മോചിപ്പിക്കണമെന്നും എയര്‍പോര്‍ട്ടില്‍ ഒരുക്കിനിറുത്തിയിരിക്കുന്ന വിമാനത്തില്‍ ദില്ലിയിലേക്കയയ്ക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം, 25000 രൂപയുടെ ജാമ്യത്തില്‍ ആന്‍ഡേഴ്‌സനെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ താനും പൊലീസ് സൂപ്രണ്ടും ചേര്‍ന്ന് സ്വീകരിയ്ക്കുകയും വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. ആന്‍ഡേഴ്‌സണെ വിട്ടയയ്ക്കുന്നതിന്റെ കാരണമൊന്നും എന്നോടു പറഞ്ഞില്ല മോട്ടിസിങ് പറഞ്ഞു.
എന്നാല്‍ ഉടനേ പോകാന്‍ ആന്‍ഡേഴ്‌സണ് താത്പര്യമില്ലായിരുന്നു. വാതകച്ചോര്‍ച്ചയുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളെ കാണാനും ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അയാളുടെ ജീവന് ഭീഷണിയുണ്ടെന്നുപറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു. ഭോപ്പാലിലെത്തിയപ്പോള്‍ ആന്‍ഡേഴ്‌സ്ണ്‍ മാസ്‌ക്ക് ധരിച്ചിരുന്ന കാര്യവും മോട്ടി സിങ് ഓര്‍മ്മിയ്ക്കുന്നു.