ഇസ്രത്ത് ജഹാന്‍ ചാവേറായിരുന്നുവെന്ന് ഹെഡ്‌ലി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് സംശയിച്ച് 2004ലാണ് മലയാളിയായ പ്രാണേഷ് പിള്ളയും, ഇസ്ര്ത്തിനെയും ഉള്‍പ്പെടെ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നത്.
ഷിക്കാഗോ ജയിലില്‍ വെച്ച് എന്‍ഐഎയും, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഹെഡ്‌ലി ഇഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് രഹസ്യാന്വേഷണങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രത്ത് അടക്കമുള്ളവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് സര്‍ക്കാറും കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കാനിരിക്കെയാണ് വാര്‍ത്ത പുറത്തു വന്നത്.
ഇസ്രത്ത് ഭീകര സംഘടനയിലെ അംഗമാണെന്ന നിലപാടാണ് ആദ്യംമുതല്‍ക്കെ തന്നെ ഗുജറാത്ത് പൊലീസും, കേന്ദ്രവും സ്വീകരിച്ച് വന്നത്. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാറുകളുടെ ഭാഷ്യത്തിന് പിന്‍ബലമേകുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
ബി.എസ്‌സി വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാര്‍, പാക് വംശജരെന്ന് ആരോപണമുള്ള അംജദ് അലി റാണ, ഷീഹാന്‍ ജൗഹര്‍ എന്നിവരെ 2004 ജൂണ്‍ 12 ന് പുലര്‍ച്ചെയാണ് ഗുജറാത്തിലെ കൊതാര്‍പൂരില്‍ നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ചാവേറുകളെ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.