സ്കൂള്‍ കുട്ടികളുടെ കണക്കെടുക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്കെടുത്താല്‍ പതിനായിരത്തോളം അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സംഘടനകളുടെ നിലപാട്. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായിരിയ്ക്കും ജോലി നഷ്ടപ്പെടുക. ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരെ സര്‍ക്കാര്‍ സ്കൂളുകളിലേയ്ക്ക് മാറ്റുന്ന 'പ്രൊട്ടക്ഷന്‍' പോലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ട് മാത്രമേ ഇത് നടത്താവൂ എന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്.
സര്‍ക്കാര്‍, എയ്ഡ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ കൃത്യമായ കണക്കെടുക്കാനായി അവരുടെ വരലടയാളം രേഖപ്പെടുത്തിയ വിവര ശേഖരം ഉണ്ടാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിയ്ക്കുന്നത്. ഇപ്പോള്‍ പല എയ്ഡഡ് സ്കൂളുകളും ക്ലാസിലെ എണ്ണം തികയ്ക്കാനായി മറ്റ് സ്കൂളുകളിലെ കുട്ടികളെ ഇന്‍സ്പക്ഷന്‍ സമയത്ത് സ്കൂളുകളിലെത്തിയ്ക്കാറുണ്ട്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിയ്ക്കുന്ന ഈ പദ്ധതി നടപ്പാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടത്താന്‍ കഴിയില്ല.
കുട്ടികളുടെ വിരലടയാളം എടുക്കുന്ന ജോലി ഹൈദരാബാദിലെ ഒരു കമ്പനിയെ ഏല്‍പ്പിച്ചതായും അറിയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിയ്കപ്പെട്ട വാര്‍ത്തയല്ല. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുള്ള കണക്ക് ശരിയല്ലെന്ന് അതില്‍ ഒരുലക്ഷത്തോളം കുട്ടികള്‍ പലസ്ഥലങ്ങളില്‍ പഠിയ്ക്കുന്നതായാണ് കാണിയ്ക്കുന്നതെന്നും കരുതുന്നു. ഇതിനാലാണ് കുറ്റമറ്റ ഒരു കണക്കെടുപ്പിന് സര്‍ക്കാര്‍ തയ്യാറാവുന്നത്.