സിഡിയില്‍ മാനഭംഗമില്ല;നിത്യാനന്ദ രക്ഷപ്പെട്ടേക്കും
നാലാഴ്ചക്കകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാമിക്കെതിരായ രണ്ട് കേസുകളും തങ്ങള്‍ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസം കര്‍ണ്ണാടക ഹൈക്കോടതി പൊലീസിന് അന്ത്യശാസനം നല്‍കിയിരുന്നു. സ്വാമിക്കെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്ര നാളായിട്ടും കുറ്റപത്രം സര്‍പ്പിയ്ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
സ്വാമിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിയ്ക്കാന്‍ കഴിയാതെ പൊലീസ് കുഴങ്ങുകയാണ്. വ്യക്തമായ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ എന്‍ യോഗപ്പ വ്യക്തമാക്കിയിട്ടുണ്ട്. മാനഭംഗം അടക്കമുള്ള കുറ്റമാണ് സ്വാമിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ രഞ്ജിതയുമായുള്ള ബന്ധം മാനഭംഗമല്ല. അത് നിയമവിരുദ്ധവുമല്ല.
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ഉഭയകക്ഷി സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനെതിരെ കേസെടുക്കാന്‍ വകുപ്പില്ല. പീഡനവും സ്വവര്‍ഗ രതിയുമാണ് ചുമത്തിയിരുന്ന മറ്റ് രണ്ട് കുറ്റങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് പരാതി പറഞ്ഞെന്ന് പറയപ്പെടുന്ന നിത്യവിമലാനന്ദ, നിത്യ ഗോപിക, എന്നിവര്‍ വിദേശത്താണ്. ഇവരെ കണ്ടെത്താന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ല.
മാധ്യമങ്ങളിലൂടെ പ്രചരിച്ച സിഡി മാത്രമാണ് പൊലീസിന്റെ പക്കലുള്ള ഏക തെളിവ്. ഇതില്‍ മാനഭംഗം നടന്നതായി യാതൊരു സൂചനയുമില്ല. മാത്രമല്ല ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സ്വാമി തന്നെ ആരോപണമുയര്‍ത്തുകയു ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ നിത്യാനന്ദക്കെതിരെയുള്ള കേസ് കോടതി തന്നെ റദ്ദാക്കും. ആഗസ്റ്റ് 20ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.