നിയമസഭാസമിതി ശുപാര്‍ശ പാലിക്കാനാവില്ലെന്ന് പെപ്സി
ഈ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ പ്ലാന്‍റിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ട് പോകാനാവില്ല. ഇതിനുപകരം മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കമ്പനി അധികൃതര്‍.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഓഗസ്റ്റ് ആറ് വെള്ളിയാഴ്ച ചീഫ്‌സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന വാദംകേള്‍ക്കലിലാണ് കമ്പനി തങ്ങളുടെ നിലപാട് വിശദീകരിച്ചത്.
കൂടുതല്‍രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയംവേണമെന്ന കമ്പനിയുടെ ആവശ്യം ചീഫ് സെക്രട്ടറി അനുവദിച്ചിട്ടുണ്ട്. ഇതോടെ ജലവിഭവ വകുപ്പുമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അധ്യക്ഷനായ നിയമസഭാസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നത് വിഷമകരമാവുകയാണ്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിയ്ക്കുന്നത്.
പെപ്‌സികമ്പനി പ്രതിദിന ജല ഉപയോഗം ആറുലക്ഷം ലിറ്ററില്‍നിന്ന് 2.36 ലക്ഷം ലിറ്ററായി കുറയ്ക്കണമെന്നായിരുന്നു നിയമസഭാ സബ്ജക്ട്കമ്മിറ്റി പ്രധാനമായും ആവശ്യപ്പെട്ടത്. പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ താണുകൊണ്ടിരിക്കയാണ്.
ഭൂഗര്‍ഭജല നികപ്പ് ഉയര്‍ത്താനും മലിനീകരണം തടയാനും കമ്പനി തയ്യാറാവണമെന്നും ശുപാര്‍ശചെയ്തിരുന്നു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയില്‍പ്പോയത്. തുടര്‍ന്ന് ആറാഴ്ചയ്ക്കകം കമ്പനിയുടെ വാദം ഒന്നുകൂടി കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടു.
ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതല്ലാതെയുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കമ്പനി അനുകൂലമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജലോപയോഗം സംബന്ധിച്ച് കൂടുതല്‍രേഖകള്‍ കമ്പനി അധികൃതര്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ഇതിനുശേഷമായിരിക്കും ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.