റബ്ബര്‍ ഇറക്കുമതി തീരുവ 20.46 രൂപയാക്കി
ദില്ലി: റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിച്ചു. നേരത്തേ തീരുവ 20 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായാണ് കുറച്ചത്.
ഇതിന് പകരം തീരുവ കിലോഗ്രാമിന് 20.46 രൂപയായി നിജപ്പെടുത്താനാണ് ഉദ്ദേശിയ്ക്കുന്നത്. റബ്ബര്‍ വില മാറിയാലും തീരുവയില്‍ വ്യത്യാസമുണ്ടാവില്ല. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.
കൂടുതല്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരുലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റ് 25,000 ടണ്‍ ഇറക്കുമതി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ വിപണിയില്‍ എന്ത് മാറ്റം ഉണ്ടാക്കുമെന്ന് അധികൃതര്‍ നിരീക്ഷിയ്ക്കുകായണ്. ഇതിന് ശേഷമേ റബ്ബര്‍ ഇറക്കുമതിവേണോയെന്ന് അവസാന തീരുമാനം എടുക്കുകയുള്ളു.
ആഭ്യന്തരവിപണിയില്‍ റബറിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി വില പരിഗണിച്ചശേഷമേ തീരുവ നിശ്ചയിക്കാവൂ എന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി നിര്‍ദേശിച്ചിരുന്നു. അതായത്, 2007-08ലെ ശരാശരി വിലയായ 90 രൂപ, 2008-09ലെ 101.12 രൂപ, 2009-10ലെ 114.98 രൂപ എന്നിവയുടെ ആകെ ശരാശരി 102.38 രൂപയാണ്. ഇതിന്റെ 20 ശതമാനമായ 20.46 രൂപയാണ് തീരുവയായി നിശ്ചയിച്ചത്. ഇപ്പോഴത്തെ വിപണിവില 156 രൂപയാണെങ്കില്‍ ഇതോടൊപ്പം 20.46 രൂപകൂടി ചേര്‍ത്ത് 176.46 രൂപയും ഹാന്‍ഡ്‌ലിങ് ചാര്‍ജും ഉള്‍പ്പെടെയാകും ഇറക്കുമതിവില. അതായത് തീരുവ ഏതാണ്ട് 13 ശതമാനം.
കിലോഗ്രാമിന് 180 രൂപയില്‍ കുറച്ച് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞതായി എം.പി.മാര്‍ അറിയിച്ചു.