ആണവബാധ്യതാ ബില്‍ പാസാക്കി

മാസങ്ങളോളം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കും നാടകങ്ങള്‍ക്കും ശേഷം ഭരണസഖ്യവും പ്രതിപക്ഷവും അവസാന നിമിഷം ഒത്തുതീര്‍പ്പുണ്ടാക്കിയാണ് ബില്‍ അവതരിപ്പിച്ചത്.
ആണവസാമഗ്രി വിതരണക്കാരായ വിദേശസ്ഥാപനങ്ങളെ ആണവാപകടങ്ങളുടെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നതായിരുന്നു ബില്ലിലെ വിവാദ പരാമര്‍ശം. ഇത് പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
ഇതടക്കം 18 ഭേദഗതികളോടെയാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് സമിതിയുടെ പരിഗണനയിലായിരുന്ന ബില്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി പൃഥ്വിരാജ് ചവാന്‍ സഭയില്‍ അവതരിപ്പിച്ചത്. നഷ്ടപരിഹാരപരിധി 500 കോടി രൂപയില്‍ നിന്ന് 1,500 കോടിയായി വര്‍ധിപ്പിക്കും.
ഈ പരിധി 10,000 കോടിയാക്കി ഉയര്‍ത്തണമെന്ന ഇടതുപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം ലോക്‌സഭ 26നെതിരെ 252 വോട്ടുകള്‍ക്ക് തള്ളി. ഇതോടെ ബാക്കിയുള്ള ഭേദഗതികളും ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി.
ആണവക്കരാറിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിഷേധിച്ചു. ലോകം ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച 'ആണവ വിവേചനം' അവസാനിപ്പിക്കാനുള്ള യാത്രയുടെ സഫലീകരണമാണ് ഈ കരാറെന്ന് അദ്ദേഹം പറഞ്ഞു.
ബില്ലിനെ അനുകൂലിച്ചുകൊണ്ട് ബിജെപി നേതാവ് ജസ്വന്ത് സിങ് നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാറിന്റെ അമേരിക്കന്‍ പക്ഷപാതത്തെ പരിഹസിച്ചിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റിലും സമിതിയിലും എന്തിനാണ് സര്‍ക്കാര്‍ തിരക്കു കൂട്ടുന്നതെന്ന് നവംബറിലെ ബരാക് ഒബാമയുടെ സന്ദര്‍ശനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
വിതരണക്കാരായ വിദേശസ്ഥാപനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാന്‍ ബില്ലിന്റെ ഭാഷയില്‍ സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
സര്‍ക്കാര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ആണവബാധ്യതാ ബില്‍ പാസാക്കുന്നതെന്ന് ഇടതുപക്ഷവും ആവര്‍ത്തിച്ചു.
വിവിധ രാഷ്ട്രീയകക്ഷികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ബില്ലില്‍ 18 മാറ്റങ്ങള്‍ വരുത്തിയത്. മനഃപൂര്‍വമായി സൃഷ്ടിക്കുന്ന അപകടമെന്ന പരാമര്‍ശം മാറ്റാതെ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി വ്യക്തമാക്കിയിരുന്നു. ഇതില്‍ ഭേദഗതി വരുത്തിയതിനാലാണ് കരാറിനെ പിന്തുണയ്ക്കുന്നതെന്ന് ബി.ജെ.പി. പിന്നീട് അറിയിച്ചു.
2005 ജൂലായില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ സന്ദര്‍ശനവേളയില്‍ ആരംഭിച്ച ചര്‍ച്ചകളുടെ ശുഭപര്യവസായിയാണ് ആണവബാധ്യതാ ബില്ലിന്റെ അവതരണമെന്ന് പൃഥ്വിരാജ് ചവാന്‍ ചൂണ്ടിക്കാട്ടി. ഒന്നാം പൊഖ്‌റാന്‍ ആണവപരീക്ഷണം മുതല്‍ ഇന്ത്യ നേരിട്ടുകൊണ്ടിരുന്ന ആണവഉപരോധത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ശേഷവും യുറേനിയത്തിന്റെ അഭാവം നിമിത്തം ഇന്ത്യയ്ക്ക് ആണവ ഊര്‍ജോത്പാദന മേഖലയിലേക്ക് സ്വതന്ത്രമായി ഇറങ്ങാന്‍ സാധിച്ചിട്ടില്ല. അതിനുള്ള പരിഹാരമാണ് ബില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications