പ്രാര്‍ത്ഥന: ക്രിസ്ത്യാനികള്‍ക്ക് ഊരുവിലക്ക്
ബാംഗ്ലൂര്‍: പകര്‍ച്ചവ്യാധിയായ കോളറയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമദേവതയോടു പ്രാര്‍ഥിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ വിസമ്മതിച്ചവ ക്രിസ്ത്യാനികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി.
ഉത്തരകര്‍ണാടകയിലെ ഹലിമാല്‍ താലൂക്കിലെ മംഗല്‍വാദ് ഗ്രാമത്തിലാണ് ഇത്തരമൊരു ഊരുവിലക്കുണ്ടായിരിക്കുന്നത്.
ഗ്രാമത്തില്‍ കോളറ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് വ്രതമെടുത്തു ഗ്രാമദേവതയോടു പ്രാര്‍ഥിക്കാന്‍ ഹിന്ദു മതനേതാക്കള്‍ ഗ്രാമത്തിലെ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ശ്രാവണമാസത്തിലെ രണ്ടു ചൊവ്വാഴ്ചകളിലും മൂന്നു വെള്ളിയാഴ്ചകളിലും ജോലി ചെയ്യാതെ ഗ്രാമവാസികള്‍ ഒന്നടങ്കം ദേവതയോടു പ്രാര്‍ഥിക്കണമെന്നായിരുന്നു നിര്‍ദേശം.
ഇങ്ങനെ ജോലി ചെയ്യാതെ പ്രാര്‍ഥിക്കുന്നതിനു പകരം കോളറ പിടിപെടാനുണ്ടായ കാരണം കണെ്ടത്തണമെന്ന് ഇതിനോട് അനുകൂലിക്കാതിരുന്ന കത്തോലിക്കാ വിഭാഗക്കാര്‍ നിര്‍ദേശിച്ചു. മലമൂത്ര വിസര്‍ജനത്തിനു കക്കൂസുകളില്ലാത്തതും, ശുദ്ധമായ കുടിവെള്ളമില്ലാത്തതുമാണ് പകര്‍ച്ചവ്യാധിക്കു കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമത്തിലുള്ള 119 കിണറുകളില്‍ 40 കിണറുകളില്‍ മാത്രമാണ് ശുദ്ധജലമുള്ളത്. ആദ്യം ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതില്ലാതെ ഗ്രാമദേവതയോട് പ്രാര്‍ഥിക്കുന്നതുകൊണ്ട് കോളറ മാറില്ലെന്നും അവര്‍ പറഞ്ഞു.
ഇതില്‍ കുപിതരായ ഹിന്ദുക്കള്‍ നിശ്ചിത പ്രാര്‍ഥനാ ദിവസങ്ങളില്‍ പതിവുപോലെ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ അസീസ് ദേശായി, പോലീസ് ഇന്‍സ്‌പെക്ടര്‍ ഷേത്ത് എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ സുനില്‍ ഹെഗ്‌ഡെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.