സംസ്ഥാനത്ത് ഒരു കുപ്പി കള്ളിന് 50രൂപ!!
തിങ്കളാഴ്ച മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തുറന്ന ഷാപ്പുകളില്‍ ആദ്യത്തെ ഒരുമണിക്കൂര്‍ പോലും വില്‍ക്കാനുള്ള കള്ള് ഇല്ലാത്ത അവസ്ഥയാണ്.
നേരത്തെ കള്ള് പാലക്കാടുനിന്നും കൊണ്ടുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ളെത്തിയിരുന്നത് പാലക്കാട്ടെ ചിറ്റൂര്‍ മേഖലയില്‍ നിന്നും ആയിരുന്നു. അവിടത്തെ തോട്ടങ്ങളില്‍ നിന്നും ചെത്തുന്ന കള്ളാണ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഷാപ്പുകളിലും വിതരണം ചെയ്തിരുന്നത്.
മൂന്നു ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ഇവിടെനിന്നും എത്തിയിരുന്നത്. എന്നാല്‍ വീര്യം കൂട്ടാന്‍ രാസവസ്തുക്കള്‍ ഈ കള്ളില്‍ കലര്‍ത്തുക പതിവാണ്. ഇത് ദുരന്തത്തിന് ഇടയാക്കിയപ്പോഴാണ് പാലക്കാടന്‍ കള്ളിന്റെ വില്‍പ്പന സര്‍ക്കാര്‍ തടഞ്ഞത്.
സ്വന്തം നാട്ടിലെ കള്ള് ഉപയോഗിച്ച് കച്ചവടം നടത്തിക്കൊള്ളാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ചയും ഷാപ്പുകള്‍ അടഞ്ഞുതന്നെ കിടന്നു.
കള്ള് വില്പന സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല എന്നാണ് ഷാപ്പുടമകളും തൊഴിലാളികളും പറയുന്നത്.
ഒരു ഷാപ്പിനു അഞ്ചോ അതില്‍ കൂടുതലോ അംഗീകൃത ചെത്ത് തൊഴിലാളികള്‍ ഉണ്ടായിരിക്കണം, ഷാപ്പിന്റെ പരിധിക്കു പുറത്ത് കള്ളു ചെത്തുന്ന തൊഴിലാളികളുടെ കണക്കും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് എക്സൈസ് സര്‍ക്കിള്‍ ഓഫിസില്‍ വേണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എന്തായാലും വിഷക്കള്ള് ദുരന്തത്തിന് പിന്നാലെ ഇത്തരം പ്രശ്നങ്ങളുണ്ടായതോടെ 6972 കള്ളുഷാപ്പുകളിലായി ജോലി ചെയ്യുന്ന ചെത്തുകാരും വില്‍പ്പനക്കാരും അടങ്ങുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് എഐടിയുസി യൂണിയന് ഭീഷണി മുഴക്കിയിട്ടുണ്ട്.