ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതി കുറ്റക്കാരന്‍
പത്തനാപുരം മംഗലശ്ശേരി മുഹമ്മദ് ബഷീര്‍, കുഴിമണ്ണ പുളിങ്കുന്നത്ത് കൊന്തേടന്‍ മുഹമ്മദ് കുട്ടി, കൊട്ടപ്പുറം തെക്കേക്കണ്ടി കുഞ്ഞിമരയ്ക്കാര്‍, കുഴിമണ്ണ പുത്തന്‍ പീടിക ഇല്യന്‍ ഹംസ, സൌത്ത് കളമശ്ശേരി പികെ സെയ്ഫുദ്ദീന്‍, കൊണ്ടോട്ടി പള്ളിക്കല്‍ അബ്ദുള്‍ ഗഫൂര്‍, കുഴിമണ്ണ അക്കരപ്പറമ്പ് പാലേപ്പറ്റ അബ്ദുള്‍ സലാം, കാരന്തൂര്‍ മണ്ടാലില്‍ ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവരെയാണു കോടതി വെറുതെ വിട്ടത്.
ഒന്നാം പ്രതിയായ ഹംസയ്ക്ക് എതിരെ കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുകയാണെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ ആണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. കേസന്വേഷണത്തിനിട മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മ പി വി ഹംസയെ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് വഴിത്തിരിവായി മാറിയത്.
1993 ജൂലൈ 29നായിരുന്നു ചേകന്നൂര്‍ മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് െ്രെകംബ്രാഞ്ചും സെപ്ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കേസ് അന്വേഷിച്ചു. എന്നാല്‍, കേസ് ഒടുവില്‍ സി ബി ഐക്ക് കൈമാറുകയായിരുന്നു. 2003ലായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിലെ എട്ടു പ്രതികള്‍ക്കെതിരെയും കൊലപാതകം, ഗൂഡാലോചന എന്നീ കേസുകളാണ് ചുമത്തിയിരുന്നത്. ഒമ്പതു പ്രതികളും നാല്‍പത് സാക്ഷികളുമായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. സാക്ഷികളില്‍ 14 പേര്‍ വിചാരണവേളയില്‍ കൂറുമാറിയിരുന്നു. വിദേശത്തുള്ള ഒരാള്‍ ഹാജരായിരുന്നില്ല.
കൊല്ലപ്പെട്ടയാളുടെ മൃതദേഹമോ മറ്റു തെളിവുകളോ കണ്ടെത്താന്‍ കഴിയാതെയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചില സാക്ഷികളുടെയും പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടെന്ന നിഗമനത്തില്‍ സിബിഐ അന്വേഷണസംഘം എത്തിച്ചേരുകയായിരുന്നു.