വിധി ദിനം: രാജ്യം ആകാംക്ഷയുടെ മുള്‍മുനയില്‍

ഉത്തര്‍പ്രദേശില്‍ മാത്രം സുരക്ഷയ്ക്കായി 1.90 ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിയ്ക്കുന്നത്. ക്രമസമാധാനം തകര്‍ക്കാന്‍ ഏതുഭാഗത്തു നിന്ന് ശ്രമമുണ്ടായലും ശക്തമായി നേരിടുമെന്ന സന്ദേശമാണ് അധികൃതര്‍ ഇതിലൂടെ നല്‍കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളും ഓഫീസുകളും മാര്‍ക്കറ്റുകളുമെല്ലാം പതിവു പോലെ തുറന്നു പ്രവര്‍ത്തിച്ചു. വിധി പുറപ്പെടുവിയ്ക്കുന്നതിന് കുറച്ച് നേരം മുമ്പ് മാത്രമാണ് സ്‌കൂളുകള്‍ അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. തിരക്കു കുറവാണെങ്കിലും സംസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളും പതിവു പോലെ രാവിലെ തുറന്നിരുന്നു. വിധിയെ പക്വതയോടെ സമീപിക്കണമെന്ന് അയോധ്യയിലെ ഹിന്ദു മുസ്ലിം പണ്ഡിതര്‍ അഭ്യര്‍ഥിച്ചു.
അതേ സമയം ഐടി നഗരമായ ബാംഗ്ലൂരിലെ ഐടി-സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരെല്ലാം ഉച്ചയോടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വിധിയെക്കുറിച്ച് ആശങ്കയിലാണ് വലിയൊരു വിഭാഗം ജനങ്ങളും. കര്‍ണാടകയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ തന്നെ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
അയോധ്യക്കേസിലെ വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മുംബൈയില്‍ 4000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കാണിച്ച് 12,000 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്‌ടെന്നും മുംബൈ പോലീസ് പറഞ്ഞു. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട് വിധിയുടെ മറവില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പൊതുവെ നിലനില്‍ക്കുന്ന ഒരു ആശങ്കയും പരിഭ്രമവും സംസ്ഥാനത്ത് അത്ര ദൃശ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications