സത്യത്തില്‍ നിക്ഷേപിച്ച തുക തിരികെ വേണമെന്ന് രാജു
സത്യം കമ്പ്യൂട്ടേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 37 കമ്പനികളില്‍ നിന്നായി നിക്ഷേപിച്ച 1230 കോടി പലിശസഹിതം വേണമെന്നാണ് രാജു ആവശ്യപ്പെട്ടിരിക്കുന്നത്.
2008 സപ്തംബര്‍ 30ന് അവസാനിച്ച പാദത്തിലെ ബാലന്‍സ് ഷീറ്റില്‍ തുക നല്കിയ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് തെളിവായ് ബാങ്ക് ഇടപാട് രേഖകളുമുണ്ടെന്നും രാജു വ്യക്തമാക്കി.
1,230 കോടി രൂപയ്ക്ക് 18 ശതമാനം വാര്‍ഷിക പലിശയാണ് രാജു ആവശ്യപ്പെട്ടിട്ടുള്ളത്. 700 കോടി രൂപവരെ നല്കാന് മഹീന്ദ്ര സത്യം തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 1,000 കോടി രൂപയെങ്കിലും വേണമെന്നാണ് രാജുവിന്റെ നിലപാട്. 700-900 കോടിയ്ക്കിടയില്‍ തുകയുറപ്പിച്ച് രണ്ടുകൂട്ടരും നിയമയുദ്ധത്തിനൊരുങ്ങാതെ ഒത്തുതീര്പ്പിലെത്തിയേയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി രാജു പ്രഖ്യാപിച്ചതിന് പിറ്റേന്ന് 37 കമ്പനികളില്‍ നിന്നും സത്യം കമ്പ്യൂട്ടേഴ്സിന് കത്ത് നല്‍കിയിരുന്നു. കടം വാങ്ങിയത് വകയിരുത്തി മറുപടി വേണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസം രാമലിംഗ രാജു അറസ്റ്റിലാവുകയും ചെയ്തു.
തുടര്‍ന്ന് 37 കമ്പനികളും നിയമപരമായി നീങ്ങി. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നായിരുന്നു മഹീന്ദ്ര സത്യത്തിന്റെ മറുപടി. ഇതിനിടെ, തുക തത്ക്കാലം നല്‍കേണ്ടതില്ലെന്നും വായ്പയെടുത്ത തുകയുടെ വിവരങ്ങള്‍ നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
രാമലിംഗ രാജു നടത്തിയ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. പിന്നീടാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്ത കമ്പനി മഹീന്ദ്ര സത്യം എന്ന് പേര്മാറ്റുകയും ചെയ്തിരുന്നു.