കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം

ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.
ഇനി പതിനൊന്ന് ദിവസം ദില്ലിയ്ക്ക് ഉത്സവമാണ്. അഞ്ചു വന്‍കരകളില്‍ നിന്നുള്ള 71 രാജ്യങ്ങളില്‍ നിന്നെത്തിയ കായികതാരങ്ങളുടെ ശക്തി പ്രകടനത്തിന് നഗരം വേദിയാകും.
ഇന്ത്യയുടെ വിശേഷണമായ നാനാത്വത്തില്‍ ഏകത്വം അക്ഷാരാര്‍ത്ഥത്തില്‍ പ്രതിഫലിക്കുന്നതായിരുന്നു ഉത്ഘാടനച്ചടങ്ങിലെ വിഭവങ്ങള്‍. ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതിക്കൊണ്ട് നടന്ന ഓരോ കലാരൂപവും പ്രകടനങ്ങളും കാഴ്ചക്കാര്‍ വിസ്മയത്തോടെയാണ് വരവേറ്റത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യകലാരൂപങ്ങളുടെ പ്രകടനത്തോടെയാണ് അരങ്ങുണര്‍ന്നത്. വേദിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൂറ്റന്‍ പെരുമ്പറകള്‍ മുഴക്കിക്കൊണ്ട് മഹാമേളയുടെതുടക്കമറിയിച്ച നാഗാ കലാകാരന്‍മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ പ്രകമ്പനം കൊള്ളിക്കുന്ന മേളപ്പെരുക്കവുമായി കേരളത്തില്‍ നിന്നുള്ള ചെണ്ട വാദ്യക്കാരെത്തി.
സ്‌റ്റേഡിയത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ ലോകത്തെ ഏറ്റവും വലിയ ഹീലിയം ബലൂണിന്റെ ഉപരിതലത്തില്‍ ടി.വി. സ്‌ക്രീനിലെന്ന പോലെ വേദിയിലെ ദൃശ്യങ്ങള്‍ ഓരോന്നായി പ്രതിഫലിച്ചു.
കലാവിരുന്നിനുശേഷമായിരുന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. മുന്നില്‍ കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയുടെ അറുനൂറിലധികം വരുന്ന സംഘം, അക്ഷരമാലാക്രമത്തില്‍ പിന്നാലെ 69 രാജ്യങ്ങള്‍.
ഇന്ത്യയുടെ സംഘത്തിന് മുന്നില്‍ പതാകയുമായി ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുത്ത ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍, കോമണ്‍വെല്‍ത്തിന്റെ അധിപ എലിസബത്ത് രാജ്ഞിയുടെ സന്ദേശം വായിച്ചു.
അതിനു ശേഷമായിരുന്നു ഗെയിംസ് ആരംഭിച്ചതായി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പ്രഖ്യാപിച്ചത്. ബെയ്ജിങ് ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാര്‍, ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ മേരീകോം, 2006ലെ മെല്‍ബണ്‍ ഗെയിംസിലെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഷൂട്ടര്‍ സമരേഷ് ജങ് എന്നിവര്‍ കൈമാറിക്കൊണ്ടുവന്ന ബാറ്റണ്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ചാള്‍സിന് കൈമാറി. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് വേണ്ടി അഭിനവ് ബിന്ദ്ര പ്രതിജ്ഞാവാചകം ചൊല്ലി. ആദ്യമത്സരദിനമായ തിങ്കളാഴ്ച എട്ടിനങ്ങളില്‍ സ്വര്‍ണമെഡല്‍ തീരുമാനിക്കും.












Click it and Unblock the Notifications