രാഹുലിനെ ജെപിയോട് ഉപമിച്ച നേതാവ് വെട്ടില്‍

ജയപ്രകാശ് നാരായണനുശേഷം യുവാക്കളുടെ സ്വപ്നങ്ങളും അഭിവാഞ്ഛകളും തിരിച്ചറിഞ്ഞ നേതാവാണു രാഹുലെന്നായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ പ്രകാശിന്റെ അഭിപ്രായ പ്രകടനം.
താന്‍ പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന വിശദീകരണം വക്താവ് നല്‍കിയെങ്കിലും പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇത് അപ്പടി അംഗീകരിച്ചിട്ടില്ല. പ്രകാശിന്റെ പ്രസ്താവന മുതിര്‍ന്ന നേതാക്കളിലെല്ലാം അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വീക്ഷണത്തില്‍, കേന്ദ്ര ഭരണത്തില്‍നിന്നു കോണ്‍ഗ്രസിനെ കെട്ടുകെട്ടിക്കാന്‍ നേതൃത്വം നല്‍കിയ വിപ്‌ളവ നേതാവാണു ജെപി. സമ്പൂര്‍ണ വിപ്‌ളവത്തിനു ജെപി നല്‍കിയ ആഹ്വാനത്തെ തുടര്‍ന്നാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വ്യവസ്ഥാപിത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ചുമത്തി ജെപിയെ ജയിലിലടയ്ക്കുകയും ചെയ്തു. ബിഹാറില്‍ മാറ്റത്തിന് ആഹ്വാനം ചെയ്തു യുവാക്കള്‍ക്കു നേതൃത്വം നല്‍കിയ സര്‍വോദയ നേതാവ് ജെപിയുടെ പ്രവര്‍ത്തനരീതികളോടാണ് രാഹുലിന്റെ രീതികളെ പ്രകാശ് ഉപമിച്ചത്.
എട്ടു വര്‍ഷം മുന്‍പു ജനതാദള്‍ (യു) ജനറല്‍ സെക്രട്ടറി സ്ഥാനമുപേക്ഷിച്ചാണ് മോഹന്‍ പ്രകാശ് കോണ്‍ഗ്രസിലെത്തിയത്. ജെപിയുടെ ആശയാദര്‍ശങ്ങളില്‍നിന്ന് ഊര്‍്ജ്ജമുള്‍ക്കൊണ്ടായിരുന്നു മോഹന്‍ പൊതുരംഗത്തേയ്ക്ക് വന്നത്.
കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും രാഷ്ട്രീയ വേരുകളും ജെപി പ്രസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ മോഹന്‍ പ്രകാശിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസിന് അനിഷ്ടമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല.
പക്ഷേ ഇതിന്റെ പേരില്‍ മോഹനെതിരെ അച്ചടക്കനടപടിയൊന്നുമുണ്ടാകില്ലെന്നാണ് സൂചന. അടുത്ത കാലത്തു നേതൃത്വത്തിന്റെ അപ്രീതി സമ്പാദിക്കുന്ന മൂന്നാമത്തെ വക്താവാണു മോഹന്‍ പ്രകാശ്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തു യുപിഎ സഖ്യകക്ഷി നേതാവ് ശരദ് പവാറിനെതിരെ കടുത്ത ഭാഷ പ്രയോഗിച്ച സത്യവ്രത് ചതുര്‍വേദിയായിരുന്നു ആദ്യത്തെയാള്‍. രണ്ടാമന്‍ കേരളത്തിലെ ലോട്ടറി കേസില്‍ സ്വന്തം പാര്‍ട്ടിയെ വാദിച്ചു തോല്‍പിച്ച അഭിഭാഷക വക്താവ് അഭിഷേക് മനു സിങ്വി. ഇരുവര്‍ക്കും പാര്‍ട്ടി പദവി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications