കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു
കോയമ്പത്തൂര്‍: കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹനകൃഷ്ണന്‍ (25) പോലീസിന്റെ വെടിയേറ്റ് മരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് പോത്തന്നൂര്‍ ചെട്ടിപ്പാളയത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് മലയാളിയായ മോഹനകൃഷ്ണന്‍ വെടിയേറ്റുമരിച്ചത്.
ജീപ്പില്‍ വെച്ച് റിവോള്‍വര്‍ തട്ടിയെടുത്ത് പോലീസുകാര്‍ക്കുനേരെ നേരെ വെടിയുതിര്‍ത്തതിനെതുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മോഹനകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കേസില്‍ കൂട്ടുപ്രതിയായ പൊള്ളാച്ചി സ്വദേശി മനോഹരനും ജീപ്പിലുണ്ടായിരുന്നു.
കോയമ്പത്തൂര്‍ സിറ്റിപോലിസ് ഇന്‍സ്‌പെക്ടര്‍ അണ്ണാദുരൈയാണ് മോഹനനെ വെടിവെച്ചത്. മോഹനകൃഷ്ണന്റെ ആക്രമണത്തില്‍ പരിക്കേറ്റ അണ്ണാദുരൈയും മറ്റൊരുപോലീസുകാരനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹനകൃഷ്ണന്റെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് മോഹനകൃഷ്ണന്‍ . തിങ്കളാഴ്ച മോഹനകൃഷ്ണനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയതായിരുന്നു.
ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായസംഭവം നടന്നത്. കോയമ്പത്തൂരിലെ വസ്ത്രവ്യാപാരിയുടെ മക്കളായ മസ്‌കിന്‍ ജയിന്‍ (13), ഹൃതിക് (8) എന്നിവരെ മോഹനകൃഷ്ണന്‍ സ്‌കൂളില്‍നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്ഥിരം വാനില്ലെന്ന് പറഞ്ഞാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. നേരത്തെ ഇതേ സ്‌കൂളിലെ വാന്‍ െ്രെഡവറായിരുന്നു ഇയാള്‍.
പൊള്ളാച്ചിയില്‍ വെച്ച് കൂട്ടുപ്രതിയായ മനോഹരനും ഒപ്പം കയറി. തുടര്‍ന്ന് ഉദുമല്‍പേട്ടയ്ക്കടുത്ത് വെച്ച് മസ്‌കിനെ മാനഭംഗപ്പെടുത്തി. പിന്നീട് കുട്ടികളെ കൊലപ്പെടുത്തി പറമ്പിക്കുളം ആളിയാര്‍ പ്രൊജക്ട് കനാലില്‍ ഉപേക്ഷിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം ഒക്ടോബര്‍ 30നും ആണ്‍കുട്ടിയുടെത് ഒക്ടോബര്‍ 31നുമാണ് കണ്ടെടുത്തത്. തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ രണ്ടുദിവസത്തനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടിയിരുന്നു.
പണത്തിന് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നെങ്കിലും കേസില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു.