നീര റാഡിയ ചാരവനിതയാണെന്ന് കേന്ദ്രം
നീര റാഡിയയും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും ഇവര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന സംശയം മൂലമാണ് ടെലഫോണ്‍ സംഭാഷണം ചോര്‍ത്തിയത് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്.
താനും റാഡിയയും തമ്മിലുള്ള സംഭാഷണം ചോര്‍ന്നതിനെ കുറിച്ചും അത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയിന്‍മേലാണ് ധനകാര്യ മന്ത്രാലയം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
2007 നവംബര്‍ 16 ന് ധനകാര്യ മന്ത്രാലയം ആദായ നികുതി വകുപ്പിന് നല്‍കിയ കത്തിലാണ് നീരയുടെ ടെലിഫോണ്‍ ചോര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 900 കോടി രൂപയോളം സമ്പാദ്യമുണ്ടായെന്ന കണ്ടെത്തലായിരുന്നു ഈ ആവശ്യത്തിനു പിന്നില്‍.
നീര റാഡിയയും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന കാര്യവും അവര്‍ ദേശവിരുദ്ധന പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന സംശയവും ടെലഫോണ്‍ ചോര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ധനകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നീര റാഡിയയുടെ സംഭാഷണങ്ങള്‍ അടങ്ങുന്ന ടേപ്പുകള്‍ ചോര്‍ന്നതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ടേപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതിന് ഇടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ടേപ്പുകള്‍ തിരിച്ചെടുക്കുന്നത് അപ്രായോഗികമാണെന്നും സര്‍ക്കാന്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ടാറ്റ നല്‍കിയ ഹര്‍ജിയില്‍ താന്‍ ഉള്‍പ്പെട്ട സംഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നും അവ ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 13 ന് ആണ് സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.