കണ്ണൂര്‍ വിമാനത്താവളത്തിന് വിഎസ് തറക്കല്ലിടും
കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളമാണു 2061 ഏക്കറില്‍ മൂര്‍ഖന്‍പറമ്പില്‍ ലക്ഷ്യമിടുന്നത്. ഇതിനായി 1287 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്്. മൂന്ന് വര്‍ഷംകൊണ്ട് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളം സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്.
ന്‌ന് പതിറ്റാണ്ടിലേറെക്കാലമായുള്ള കാത്തിരിപ്പിനും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണ് വിമാനത്താവളം എന്ന ആശയം യാഥാര്‍ഥ്യമാവുന്നത്. 1996 ജനവരി 19ന് മലയാളിയായ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളം ആദ്യമായി പ്രഖ്യാപിക്കുന്നത്.
ഇതോടെ സംസ്ഥാന സര്‍ക്കാറും നീക്കങ്ങള്‍ ആരംഭിച്ചു. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ചെയര്‍മാനായി വിമാനത്താവളത്തിനുവേണ്ടി സര്‍വകക്ഷി കര്‍മ സമിതി രൂപംകൊണ്ടു. എങ്കിലും പ്രവര്‍ത്തനം സര്‍ക്കാര്‍തലത്തില്‍ ഏറെ പുരോഗമിച്ചില്ല.
2005 ഏപ്രില്‍ 29നാണ് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി ഏറ്റെടുക്കാനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന കരാറില്‍ 2010 ഫിബ്രവരി 27ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍വന്നു.
രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ വിമാനത്താവളമായിരിക്കും കണ്ണൂരിലേത്. 3400 മീറ്റര്‍ റണ്‍വെ, സമാന്തരമായി ഇതേ നീളത്തില്‍ പാര്‍ക്കിങ് ബേയിലേക്കുള്ള ടാക്‌സി ട്രാക്ക്, കണ്‍വന്‍ഷന്‍ സെന്റര്‍, വന്‍കിട വ്യാപാരകേന്ദ്രങ്ങള്‍, വിമാന അറ്റകുറ്റപ്പണിക്കുള്ള മെയിന്റനന്‍സ് ഹാങ്ങര്‍ തുടങ്ങിയവയുമുണ്ടാകും കണ്ണൂര്‍ വിമാനത്താവളത്തില്‍.
വിമാനം ഇറങ്ങാനും ഉയരാനും സാധിക്കുന്ന തരത്തിലായിരിക്കും ടാക്‌സി ട്രാക്കിന്റെ നിര്‍മാണം. ഒരേസമയം ആയിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ യോജിപ്പിച്ചിരിക്കും.
തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയുടെ ഒരു കേന്ദ്രം ഇവിടെ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. വിനോദസഞ്ചാരികളെയും വടകര മുതല്‍ കാസര്‍കോട് വരെയും കുടകില്‍ നിന്നുമുള്ള ഗള്‍ഫ് യാത്രക്കാരെയുമാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.
വടക്കന്‍ മലബാറിന്റെ വിനോദസഞ്ചാര മേഖലയിലും കൈത്തറി കയറ്റുമതിയിലും വിമാനത്താവളം വലിയ മാറ്റമുണ്ടാക്കുമെന്നു കരുതുന്നു.