അരുണാചല്‍ തര്‍ക്കപ്രദേശം തന്നെ: ചൈന
അരുണാചല്‍പ്രദേശില്‍നിന്നുള്ള രണ്ട് കായികതാരങ്ങള്‍ക്ക് ചൈന കടലാസ് വിസ അടിച്ചുനല്‍കി ദിവസങ്ങള്‍ക്കകമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കാര്യം ആവര്‍ത്തിച്ചത്.
തര്‍ക്കത്തിന്റെ പേരില്‍ അരുണാചലുകാര്‍ക്ക് ചൈന സന്ദര്‍ശിക്കാനുള്ള അവസരം നഷ്ടമാകേണ്ട എന്നു കരുതിയാണ് കടലാസ്‌വിസ നല്‍കുന്നതെന്ന് ചൈനയുടെ അന്താരാഷ്ട്രപഠനവിഭാഗം ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസര്‍ച്ച് ഫെലോ റോങ് യിങ് പറഞ്ഞു.
കശ്മീര്‍ സംബന്ധിച്ച ചൈനയുടെ നിലപാടിലും മാറ്റമില്ലെന്ന് യിങ് പറഞ്ഞു. കശ്മിരിനെ തര്‍ക്കപ്രദേശമായി കരുതുന്ന ചൈന ഇവിടത്തുകാര്‍ക്കും പ്രത്യേകവിസയാണ് അനുവദിക്കുന്നത്.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നടക്കുന്ന ഭാരോദ്വഹന മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ട് കായികതാരങ്ങള്‍ക്കാണ് ചൈന കടലാസ്‌വിസ നല്‍കിയത്. എന്നാല്‍ ഇത്തരം വിസകള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഇന്ത്യന്‍ അധികൃതര്‍ അവര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.
ഇന്ത്യയുടെ അരുണാചല്‍പ്രദേശ് തങ്ങളുടെ തെക്കന്‍ ടിബറ്റ് ആണെന്നാണ് ചൈനയുടെ വാദം. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും അതിര്‍ത്തിത്തര്‍ക്കത്തില്‍ കിഴക്കന്‍മേഖലയിലെ ഈ പ്രദേശവും ഉള്‍പ്പെടുന്നതായി ഇന്ത്യക്ക് അറിയാമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയവക്താവ് വ്യക്തമാക്കി.
അരുണാചല്‍ തങ്ങളുടെ ഭാഗമായതിനാല്‍ ഇവിടെനിന്നുള്ളവര്‍ക്ക് വിസ വേണ്ടെന്നായിരുന്നു ഇതുവരെ ചൈന പറഞ്ഞിരുന്നത്. അരുണാചലുകാര്‍ക്ക് വിസ അനുവദിച്ചിരുന്നുമില്ല. എന്നാല്‍ പ്രത്യേകം കടലാസില്‍ വിസ നല്‍കിയത് ഈ നിലപാടില്‍നിന്നുള്ള മാറ്റമാണെന്ന് സംശയം വന്നപ്പോഴാണ് ചൈന വിശദീകരണവുമായി എത്തിയത്.
അരുണാചല്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും 14 തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും പരിഹാരമൊന്നുമുണ്ടായിട്ടില്ല.