കള്ളപ്പണം: സര്‍ക്കാരിന് വീണ്ടും വിമര്‍ശനം
ദില്ലി: വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്‍ മേല്‍ വ്യക്തമായി നിലപാട് സ്വീകരിയ്ക്കാനാവാതെ ഉഴലുന്ന കേന്ദ്ര സര്‍ക്കാരിന് വീണ്ടും സൂപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വരുമാനസോത്രസ്സ് കണ്ടെത്താനാവാത്ത കള്ളപ്പണത്തെ വെറും നികുതിവെട്ടിപ്പുമായി മാത്രമായി കണക്കാനാവില്ല. വിദേശബാങ്കുകളിലെ കള്ളപ്പണം ഏതെങ്കിലും ബിനാമികളുടെ പണമാണോയെന്നും ഇത്തരക്കാര്‍ക്ക് എന്തൊക്കെ ഇടപാടുകള്‍ ആണ് ഉള്ളതെന്നും അന്വേഷിക്കണം. ആയുധക്കടത്ത് പോലെയുള്ള ഇടപാടുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ആദായനികുതിയെക്കുറിച്ചല്ലാതെ മറ്റ് എന്തൊക്കെ അന്വേഷണമാണ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കേസില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും വിജിലന്‍സ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും വാദം കേള്‍ക്കും.
കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഇത്തരം പണം പിടിച്ചെടുത്ത് രാജ്യത്ത് നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്്മലാനിയാണ് കോടതിയെ സമീപിച്ചത്.
രാജ്യത്ത് 22,80,000 കോടി രൂപ മുതല്‍ 63,84,000 കോടി രൂപ വരെ കള്ളപ്പണമുണ്‌ടെന്നാണ് സൂചനയെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരിക കണക്ക് കൈയിലില്ലെന്നും കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.