മാനഭംഗം: യുവതിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി
അഹമദാബാദ്: ബാലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 18കാരിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി.
ബനസ്‌കന്ദയിലെ ദിയോഡാര്‍ താലൂക്കില്‍ നിന്നും യുവതിയ്ക്കാണ് കോടതി ഗര്‍ഭഛിദ്രാനുമതി നല്‍കിയത്. ജസ്റ്റിസ് ആനന്ദ് എസ് ദാവെയാണ് വിധി പുറപ്പെടുവിച്ചത്. ജനുവരിയിലാണ് കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹമില്ലെന്നും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതിയും മാതാപിതാക്കളും കോടതിയെ സമീപിച്ചത്.
മാനഭംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ കുഞ്ഞും അമ്മയും സാമുഹികമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇത് അവര്‍ക്ക് എന്നും മനസ്വസ്ഥത കെടുത്തുന്നകാര്യമായി മാറുമെന്നുമുള്ള വാദം ശരിവെച്ചാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.
യുവതി 16ആഴ്ച ഗര്‍ഭിണിയാണ്. അഹമദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഗര്‍ഭഛിദ്രം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയുടെ മേല്‍നോട്ടം വേണമെന്നും ഗര്‍ഭഛിദ്രത്തിന് ശേഷം ഭ്രൂണം ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
മാനഭംഗക്കേസിന്റെ അന്വേഷണത്തില്‍ ഈ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം നിര്‍ണായകമാകുമെന്ന് കോടതി നിരീക്ഷിച്ചു. 2010 സെപ്റ്റംബര്‍ 28നാണ് യുവതിയെ അമ്രത്ജി അഗ്രജി താക്കൂര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.