ബാലികയ്ക്ക് മരുന്ന് നിര്‍ദ്ദേശിച്ചത് മൃഗഡോക്ടര്‍
ആലുവ: ഹൈക്കോടതി അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന തമിഴ് ബാലിക പീഡനത്തിരയായി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു.
അഭിഭാഷകന്‍ അശോകപുരം അനന്ദാശ്രമിയില്‍ ജോസ് കുര്യന്‍ (36), ഭാര്യ സിന്ധു കെ. നായര്‍ (37), ബാലികയുടെ അമ്മാവന്‍ എന്നവകാശപ്പെടുന്ന കുടലൂര്‍ അന്‍പുമണി നഗറില്‍ നാഗപ്പന്‍ (47), അഭിഭാഷകന് പെണ്‍കുട്ടിയെ തരപ്പെടുത്തി നല്‍കിയ മുഖ്യ ഇടനിലക്കാരി ഇടപ്പള്ളി ചേരാനല്ലൂര്‍ വലിയവീട്ടില്‍ ഷൈല നാസര്‍ (35) എന്നിവരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
പീഡനത്തെത്തുടര്‍ന്ന പതിനൊന്നുകാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോള്‍ ആദ്യം ചികിത്സ നിര്‍ദ്ദേശിച്ച മൃഗഡോക്ടര്‍ ഡോക്ടര്‍ ജറിന്‍ ഫ്രാന്‍സിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോലിക്ക് നില്‍ക്കുന്ന കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളംവീണ് പൊള്ളലേറ്റെന്ന് രണ്ടാഴ്ച മുമ്പാണ് അഭിഭാഷകന്റെ ഭാര്യയായ സിന്ധു ഡോക്ടറെ ഫോണില്‍വിളിച്ച് അറിയിച്ചത്. ബാലികയുടെ ശരീരത്തെ പൊള്ളലിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടര്‍ മരുന്നു നിര്‍ദ്ദേശിക്കുകയായിരുന്നു.
കോളെജില്‍ സിന്ധുവിന്റെ സഹപാഠിയായിരുന്നു ജെറിന്‍. ഈ ബന്ധംമൂലമാണ് പൊള്ളലിന് ചെയ്യേണ്ട മരുന്നുകളെക്കുറിച്ച് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴിനല്‍കി.
ഇതിനിടെ തെളിവെടുപ്പിനായി ആലുവ അശോകപുരത്തെ വീട്ടില്‍ കൊണ്ടുവന്ന അഭിഭാഷകനെയും ഭാര്യയെയും സ്ത്രീകള്‍ ഉള്‍പ്പെടെ തടിച്ചുകൂടിയ ജനകൂട്ടം മര്‍ദ്ദിച്ചു.
നാഗപ്പനില്‍ നിന്ന് 5,000 രൂപ നല്‍കി ധനലക്ഷ്മിയെ വാങ്ങിയ ഷൈല അഭിഭാഷകന് 15,000 രൂപയ്ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. ധനലക്ഷ്മിയുടെ മറ്റൊരു സഹോദരി രാജേശ്വരി (14) യെയും ഷൈല വാങ്ങിയിരുന്നു.
ഈ കുട്ടിയെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം ബിനാക്കല്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷൈലയുടെ സഹോദരി ഷെറിന്‍ അഷറഫിന്റെ വീട്ടില്‍ ജോലിക്ക് നിറുത്തിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നാഗപ്പന്‍ മുഖേന കേരളത്തിലെത്തിക്കുന്ന കുട്ടികളെ ബാലവേലയ്ക്ക് നല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷൈലയെന്ന് പൊലീസ് പറഞ്ഞു. നാഗപ്പന്റെ രണ്ട് പെണ്‍മക്കളെ നേരത്തേ ഷൈലയ്ക്ക് വീട്ടുവേലയ്ക്കായി നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം വിവാഹ പ്രായമായപ്പോള്‍ ഇവരെ മടക്കി കൊണ്ടുപോയെന്നാണ് നാഗപ്പന്‍ പറയുന്നത്. സിന്ധുവുമായി ഒരു മാസത്തെ പരിചയം മാത്രമേയുള്ളൂവെന്നാണ് ഷൈല പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഇവര്‍തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെന്ന്് ശനിയാഴ്ച സിന്ധുവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.