കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ് അന്തരിച്ചു
ഏതാനും ദിവസങ്ങളായി ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച മധ്യപ്രദേശിലെ ചുര്‍ഹട്ടില്‍ നടക്കും.
ആരോഗ്യപരമായ കാരണങ്ങള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് അര്‍ജുന്‍ സിങിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും വെള്ളിയാഴ്ച ഒഴിവാക്കിയിരുന്നു. എന്നാല്‍ വീണ്ടും അദ്ദേഹത്തെ ക്ഷണിതാവാക്കി. ഈ പ്രഖ്യാപനം പുറത്തുവന്ന മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.
ഇടക്കാലത്തു കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തും അര്‍ജുന്‍ സിങ് ഉണ്ടായിരുന്നു. 1980-85 കാലയളവിലാണു അദ്ദേഹം മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നത്. മൂന്നുവട്ടം അദ്ദേഹം മുഖ്യമന്ത്രി പദത്തിലേയ്ക്ക്് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ പിറ്റേദിവസം പഞ്ചാബ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. കേന്ദ്രത്തില്‍ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്ന അര്‍ജുന്‍ സിങ്, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തോടെ മന്ത്രിപദം രാജിവച്ചു. പിന്നീടു നരസിംഹറാവുവുമായി ഇടഞ്ഞ അദ്ദേഹം എന്‍.ഡി. തിവാരിയുമായി ചേര്‍ന്ന് ഓള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസിനു രൂപംനല്‍കി.
1996നു ശേഷം തന്റെ സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്ന് ഒരു തിരഞ്ഞെടുപ്പിലും ജയിക്കാന്‍ അര്‍ജിന്‍ സിങിന് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിലേക്കു തിരിച്ചുവന്ന ശേഷവും അദ്ദേഹത്തിനു പരാജയം നേരിടേണ്ടി വന്നു. പിന്നീടു പലതവണ രാജ്യസഭാംഗമായി. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക വൈസ് പ്രസിഡന്റാണ് അര്‍ജുന്‍ സിങ്. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് 2000ല്‍ അര്‍ജുന്‍ സിങ് നേടിയിരുന്നു.
ഒന്നാം യുപിഎ മന്ത്രിസഭയില്‍ മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന അര്‍ജുന്‍ സിങ് മുമ്പ് കേന്ദ്ര വാണിജ്യ, വാര്‍ത്താവിനിമയമന്ത്രിപദങ്ങള്‍ വഹിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന റാവു ശിവ് ബഹാദൂര്‍ സിങ്ങിന്റെയും മോഹിനി ദേവിയുടെയും മകനായി 1930 നവംബര്‍ അഞ്ചിന് മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് അര്‍ജുന്‍ സിങ് ജനിച്ചത്.
ഭാര്യ: സരോജ് കുമാരി. മക്കള്‍: അഭിമന്യു സിങ്(ബിസിനസ് ബാംഗ്ലൂര്‍), അജയ് സിങ്, വീണ സിങ്(കോണ്‍ഗ്രസ് നേതാക്കള്‍). അര്‍ജുന്‍ സിങ്ങിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ 10മണിക്ക് ഡല്‍ഹി അക്ബര്‍ റോഡ് 17ലെ വീട്ടില്‍ കൊണ്ടുവരും. തുടര്‍ന്ന് 12 മണിയോടെ ഭോപ്പാലിലേക്ക് കൊണ്ടുപോകും.