ഗള്‍ഫ് പെണ്‍വാണിഭം: കോടതി റിപ്പോര്‍ട്ട് തേടി

ഷാര്‍ജയില്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുെട നിര്‍ദ്ദേശം.
2007 ല്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തില്‍ പൊലീസ് തൃപ്തികരമായ നടപടി സ്വീകരിച്ചിട്ടില്ലെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ 2007ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു വര്‍ഷമായി നടപടിയില്ലെന്നാണ് ആക്ഷേപം.
സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണു ഹര്‍ജിക്കാരിയെ ഷാര്‍ജയിലെത്തിച്ചത്. റാക്കറ്റിലെ കണ്ണികളായ ഏജന്റുമാര്‍ ഇപ്പോഴും പെണ്‍കുട്ടികളെ ഗള്‍ഫിലേക്കു കടത്തുകയാണെന്നു ഹര്‍ജിക്കാരി ആരോപിക്കുന്നു.
ഗള്‍ഫിലെത്തിയ തന്നെ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയും അവിടെ സന്ദര്‍ശകരായെത്തിയ നിരവധി പുരുഷന്മാര്‍ക്കു വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നു ഹര്‍ജിക്കാരി പറയുന്നു. ഒരിക്കല്‍ ഇത്തരത്തില്‍ സന്ദര്‍ശനത്തിനെത്തിയ പുരുഷന്റെ സഹായത്തോടെ, സഹോദരന്റെ ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്നു പ്രവാസി സംഘടനകളുടെ സഹായത്തോടെ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സലേറ്റില്‍ അഭയം പ്രാപിച്ച ഹര്‍ജിക്കാരിയെ എംബസി ഇടപെട്ടാണു നാട്ടിലയച്ചത്. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തേണ്ടതുണ്ടെന്ന് എംബസിയില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന് സന്ദേശമയച്ചു. നാട്ടിലെത്തിയ ഹര്‍ജിക്കാരിയില്‍ നിന്ന് പത്തനംതിട്ട പൊലീസ് മൊഴിയെടുത്തു, കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അന്വേഷണം ഉണ്ടായില്ലെന്ന് അവര്‍ ആരോപിക്കുന്നു.
ദുബായില്‍ കുടുങ്ങിക്കിടക്കുന്ന മുന്നൂറോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തണമെന്നും ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് 2008ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടാകാഞ്ഞപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications