വീണ്ടും സുനാമി? ഫുകുഷിമയില്‍ സ്ഫോടനം
റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണിത്. അതിനിടെ ഫുകുഷിമ ആണവനിലയത്തില്‍ തിങ്കളാഴ്ച രാവിലെ മറ്റൊരു സ്‌ഫോടനം കൂടെയുണ്ടായി. ശീതീകരണസംവിധാനം തകരാറിലായ റിയാക്ടറിലാണ് പൊട്ടിത്തെറിയുണ്ടായത്. റിയാക്ടറുകളിലെ ആണവ ഇന്ധനം ഉരുകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും അധികൃതര്‍. റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചാല്‍ അത് ചെര്‍ണോബിലിനുശേഷമുള്ള വന്‍ ആണവദുരന്തമായി പരിണമിച്ചേക്കും.
സുനാമിമൂലമുള്ള മരണസംഖ്യ 10,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തു ലക്ഷത്തിലേറെപ്പേര്‍ വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതമനുഭവിയ്ക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തേതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി നവോട്ടോ കാന്‍ പറഞ്ഞു.
അതിനിടെ തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഷിന്‍മോദാക്കെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത് ദുരിതങ്ങള്‍ ഇരട്ടിയാക്കിയിട്ടുണ്ട്. അഗ്നിപര്‍വത്തില്‍ നിന്നുള്ള ചാരവും പാറകളും നാലുകിലോമീറ്റര്‍ അകലേക്ക് തെറിച്ചു. ഭൂകമ്പത്തിന്റെ ഫലമാണിതെന്ന് വ്യക്തമായിട്ടില്ല.
ടോക്കിയോയ്ക്ക് 240 കിലോമീറ്റര്‍ വടക്കുള്ള ആണവനിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്്ടര്‍ ശനിയാഴ്ച തകര്‍ന്നിരുന്നു. ശീതീകരണ സംവിധാനത്തിലെ തകരാര്‍മൂലം ഫുകുഷിമയിലെ ദെയ്ചി 1 റിയാക്ടറില്‍ ശനിയാഴ്ച വന്‍ സ്‌ഫോടനമുണ്ടായി അണുവികിരണ ചോര്‍ച്ച വന്നിരുന്നു. റിയാക്ടറുകളില്‍ ചൂട് കൂടി ആണവ ഇന്ധനം ഉരുകാതിരിക്കാന്‍ അധികൃതര്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്.
വികിരണ ശേഷിയുള്ള ആണവ ഇന്ധനം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുക യാണ്. 1986-ല്‍ റഷ്യയിലെ ചെര്‍ണോബിലില്‍ ഉണ്ടായ ആണവദുരന്തത്തിനു സമാനമായ ദുരന്തമാണിതെന്നും പരക്കേ ആശങ്കയുണ്ട്. നിലയത്തിന്റെ 10 കി.മീ. ചുറ്റളവിലുള്ള 192 പേര്‍ക്ക് അണുവികിരണമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 22 പേരുടെ കാര്യം അധികൃതര്‍ സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് അണുവികിരണമേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.