മുരളി, പത്മജ, സീറ്റ് ആര്‍ക്ക്?
പത്മജയ്ക്കും മുരളിയ്ക്കുമായി ഒരു സീറ്റ് നിര്‍ദ്ദേശിയ്ക്കുകയാണ് സംസ്ഥാന നേതൃത്ത്വം ചെയ്തത്. തിരുവനന്തപുരത്ത വട്ടിയൂര്‍ക്കാവാണ് ഇതിനായി നിര്‍ദ്ദേശിച്ചത്. ഭിന്നിപ്പിച്ച് ഭരിയ്ക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. ഈ സീറ്റില്‍ ഇവരില്‍ ആരെങ്കിലും മത്സരിയ്ക്കണം. അതായത് ഒരാള്‍ക്ക് സീറ്റ് നല്‍കിയാല്‍ മറ്റേയാളിന് സീറ്റില്ല.
കരുണാകരന്റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം മത്സരിയ്ക്കാമെന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍ സംസ്ഥാന നേതൃത്ത്വം എടുത്തിരിയ്ക്കുന്ന യുക്തി. കോണ്‍ഗ്രസ് നേതൃത്ത്വത്തിന്റെ ഈ കുതന്ത്രം മുന്നില്‍ കണ്ടാണ് പത്മജ നേരത്തേ തന്നെ "കരുണാകരന്റെ മക്കള്‍ എന്ന് പറഞ്ഞ് മാറ്റി നിറുത്തുന്നത് അവസാനിപ്പിയ്ക്കണം" എന്ന പ്രസ്താവനയുമായി വന്നത്. ഈ പ്രസ്താവന വേണ്ടവണ്ണം ഫലിച്ചില്ലെന്ന് വേണം കരുതാന്‍.
സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ വേണമെങ്കില്‍ നടത്താമെന്ന് കരുതി മുരളി കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ച് കേരളത്തില്‍ എത്തിയിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ മത്സരിയ്ക്കാനായിരുന്നു കെ മുരളീധരന് താല്പര്യം. പക്ഷേ അത് നടക്കില്ലെന്ന് ഏകദേശം ഉറപ്പായിരിയ്ക്കുകയാണ്. മാത്രമല്ല തന്നോടൊപ്പം നിന്ന അഞ്ച് പേരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കണമെന്ന് കാണിച്ച് മുരളി സംസ്ഥാന നേതൃത്ത്വത്തിന് കത്ത് നല്‍കിയിരുന്നു. ഈ പട്ടിക മൂന്നായി സംസ്ഥാന നേതൃത്ത്വം ചുരുക്കി. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ഭിന്നതയൊന്നും ഇല്ല. മുരളിയെ പാര്‍ട്ടിയില്‍ പെട്ടെന്നെങ്കിലും ഒരു ശക്തി ആകാന്‍ അനുവദിയ്ക്കാതിരിയ്ക്കുക എന്നത് ഇരുവരുടേയും നയമാണ്.
തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ കെ മുരളീധരനും അംഗമാണ് പക്ഷേ കാര്യങ്ങള്‍ നടത്തുന്നത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയമാണ്.