മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2009ല്‍ അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ അദ്ദേഹം മാര്‍ ആന്റണി പടിയറ കാലം ചെയ്തതിനെ തുടര്‍ന്നാണ് എറണാകുളം അതിരൂപതയുടെയും സീറോ മലബാര്‍ സഭയുടെയും അധ്യക്ഷപദവിയിലെത്തുന്നത്.
രാഷ്ട്രീയ ഇടപെടലുകളില്‍ സഭ ഏത് രീതിയില്‍ വര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പടുണ്ടായിരുന്ന അദ്ദേഹം സഭയുടെ ഭരണപരമായ സ്വാതന്ത്ര്യത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലകാര്യങ്ങളില്‍ സഭയുടെ നിലപാട് ശരിയല്ലെന്നകാര്യം പരസ്യമായി പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തികൂടിയാണ് വിതയത്തില്‍.
1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്‍, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1954 ല്‍ വൈദികനായ അദ്ദേഹം 1996 നവംബര്‍ 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്‍ 18 ന് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു.
2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ മാര്‍ വര്‍ക്കി വിതയത്തിലും ഉള്‍പ്പെട്ടിരുന്നു. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ബാംഗ്ലൂരിലെ വൈദിക സെമിനാരിയില്‍ 25 വര്‍ഷക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.