വിമാനവശിഷ്ടങ്ങളില്‍ നൂറോളം മൃതദേഹങ്ങള്‍
റിയോ ഡി ജനീറോയില്‍നിന്നു ഫ്രാന്‍സിലേക്കു പറന്ന എയര്‍ബസ് എ330 വിമാനം 2009 ജൂണ്‍ ഒന്നിന് സമുദ്രത്തില്‍ വീണ് കാണാതാവുകയായിരുന്നു. ഒന്നര ദിവസത്തെ അനിശ്ചിതാവസ്ഥയക്ക് ശേഷമാണ് വിമാനം തകര്‍ന്ന കാര്യം തന്നെ അന്ന് സ്ഥിരീകരിയ്ക്കപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 228 പേരില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ല. എയര്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. വിമാനത്തില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ നടത്തിയ തെരച്ചിലില്‍ അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും തുടര്‍ന്നുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടിരുന്നില്ല.
പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നടത്തിയ വന്‍ തിരച്ചിലിലാണ് ഇപ്പോള്‍ കൂടുതല്‍ വിമാനഭാഗങ്ങള്‍ ലഭിച്ചത്. സമുദ്രത്തിനടയില്‍ രണ്ടര മൈല്‍ ആഴത്തിലാണ് അവശിഷ്ടങ്ങള്‍ ഉള്ളത്. തകര്‍ന്ന വിമാനഭാഗങ്ങള്‍ ഒരു ശവകുടീരമായി മാറിയെന്ന് ചിത്രങ്ങള്‍ സഹിതം അധികൃതര്‍ പറയുന്നു. അഗാധതയില്‍ അധികം കടല്‍ ജീവികളില്ലാത്തതും കഠിനമായ തണുപ്പും മൂലം മൃതദേഹങ്ങള്‍ക്ക് കാര്യമായ കേടുപാട് പറ്റിയിട്ടില്ല. മൃതദേഹങ്ങളും വിമാനഭാഗങ്ങളും കരയ്‌ക്കെടുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിയ്ക്കുമെന്ന് ഫ്രഞ്ച് ഗതാഗതമന്ത്രി നതാഗി മൊറിസെറ്റ് അറിയിച്ചു.
അതേ സമയം വിമാനപകടത്തില്‍ മരിച്ചവര്‍ അറ്റ്‌ലാന്റിക്കില്‍ത്തന്നെ അന്ത്യവിശ്രമം തുടരട്ടെയെന്ന വാദവും ശക്തമാണ്. മരിച്ചവരുടെ ബന്ധുക്കളാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഒരിയ്ക്കല്‍ കൂടി വിമാനപകടത്തിന്റെ ആഘാതം താങ്ങാനാവില്ലെന്ന നിലപാടിലാണ് അവര്‍.
തിരച്ചില്‍ ബ്ലാക് ബോക്‌സ് ലഭിച്ചാല്‍ വിമാനപകടത്തിന്റെ ദുരൂഹത തീരുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഫ്രാന്‍സിനും എയര്‍ബസും. കേടുപാടുകള്‍ പറ്റിയാലും ഫ്‌ളൈറ്റ് റെക്കാര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിയ്ക്കാമെന്ന് അവര്‍ കരുതുന്നു. ഒട്ടേറെ ആക്ഷേപങ്ങള്‍ കേട്ട എയര്‍ ഫ്രാന്‍സ്, എയര്‍ബസ് കമ്പനികള്‍ 80 ലക്ഷത്തോളം പൗണ്ടാണ് തെരച്ചിലിനുവേണ്ടി ഇതുവരെ ചിലവിട്ടത്.