പുട്ടപര്‍ത്തി ശോകമൂകം

സത്യസായി ബാബയുടെ ഭൗതിക ശരീരവും വഹിച്ചെത്തിയ ആംബുലന്‍സിനുവേണ്ടി ഗേറ്റ് തുറന്നപ്പോള്‍ കുറെപ്പേര്‍ പിന്നാലെയോടി. എന്നാല്‍, രക്ഷാസേന അവരെ തടഞ്ഞു. ആറുമണിയോടെ ഭൗതികശരീരം സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ തടിച്ചുകൂടിയവരുടെ ക്യൂ കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു പലപ്പോഴും ബലം പ്രയോഗിക്കേണ്ടിവന്നു.
ഭഗവദ്ഗീത പിറന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്ന കുരുക്ഷേത്രത്തില്‍ നിന്നുള്ള മണ്ണും പുണ്യനദിയായ സ്വരസ്വതിയില്‍ നിന്നുള്ള ജലവും ബാബയുടെ സംസ്‌കാരത്തിന് ഉപയോഗിക്കാനാണു വിശ്വാസികളുടെ തീരുമാനം. ബുധനാഴ്ചയോടെ ഇവ എത്തിക്കുമെന്നു ഹരിയാനയിലെ സത്യസായി സേവാ സംഘം അറിയിച്ചു.
ബാബയുടെ വിയോഗവാര്‍ത്തയറിഞ്ഞ് പ്രശാന്തി നിലയത്തിലേക്ക് വിഐപികളുടെയും വലിയൊരു നിരയെത്തി. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍, മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി, മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ, മന്ത്രി സബിത റെഡ്ഡി തുടങ്ങി നിരവധി നേതാക്കള്‍ ഞായറാഴ്ച വൈകിട്ടു തന്നെ പ്രശാന്തി നിലയത്തിലെത്തി. വരും ദിവസങ്ങളിലും ഇവിടെ ക്യാംപ് ചെയ്ത് ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ ഇവരുണ്ടാകും. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ ദേശീയ നേതാക്കളും മറ്റുമേഖലകളിലെ പ്രമുഖരും പ്രശാന്തി നിലയത്തിലെത്തും.












Click it and Unblock the Notifications