സായി ബാബയ്ക്ക് മഹാസമാധി

കന്ദകൂരി കൊണ്ട അവധാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കന്‍ ഗോദാവരിയില്‍ നിന്നുള്ള 18 പൂജാരിമാരാണു സമാധികര്‍മങ്ങള്‍ നടത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ ലോകമതങ്ങളെ പ്രതിനിധീകരിച്ച് അഞ്ചു പുരോഹിതരും പങ്കെടുത്തു. ബാബയുടെ സഹോദര പുത്രന്‍ രത്‌നാകര്‍ ആണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
സായി കുല്‍വന്ത് ഹാളില്‍ വിശ്വാസികള്‍ക്കു ബാബ പതിവുദര്‍ശനം നല്‍കിയിരുന്ന സ്ഥാനത്താണു ഒന്‍പതടി ആഴത്തിലും ആറടി നീളത്തിലും മൂന്നടി വീതിയിലുമുള്ള സമാധിയറയില്‍ ബാബയെ സമാധിയിരുത്തിയത്. നവധാന്യങ്ങളും നവരത്‌നങ്ങളും കൃഷ്ണ, ഗോദാവരി, കാവേരി, സരസ്വതി നദികളില്‍ നിന്നെത്തിച്ച ജലവും മണലും നിറച്ചാണു ബാബയുടെ ഭൗതീക ദേഹം സമാധിയിരുത്തിയത്.
യജുര്‍വേദ പാരായണം, മഹാ ആവാഹനം എന്നിവയോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. സമാധി ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ബാബയുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ 600 പേര്‍ക്കു സൗകര്യമൊരുക്കിയിരുന്നത്. ബാബയ്ക്ക് അന്ത്യ പ്രണാമം അര്‍പ്പിക്കാനെത്തിയെ മതസാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകാരും പ്രശാന്തിനിലയത്തിലെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, വെങ്കയ്യനായിഡു, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, ടി.ഡി.പി നേയാവ് ചന്ദ്രബാബുനായിഡു, ശിവരാജ് പാട്ടീല്‍ തുടങ്ങി നിരവധി ദേശീയ രാഷ്ട്രീയ നേതാക്കളും വിവിധ മത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
11 ദിവസം സമാധിസ്ഥലം മണ്ണിട്ടു മൂടിയ നിലയില്‍ തുടരും. ഈ ദിവസങ്ങളിലെ പ്രത്യേക ചടങ്ങുകള്‍ക്കു ശേഷം ഷിര്‍ദ്ദിസായി സമാധിയുടെ മാതൃകയില്‍ ഇവിടെ സ്മൃതിമണ്ഡപം നിര്‍മിക്കുമെന്നു സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് അറിയിച്ചു. ഭക്തര്‍ക്ക് 11.45 മുതല്‍ സമാധിസ്ഥലം ദര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications