കമ്മലിട്ടു; തലൈവിയില്‍ കാതലായ മാറ്റം
ബുധനാഴ്ച ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിടെ ഒരു പത്രപ്രവര്‍ത്തകനാണ് കാതില്‍ കമ്മല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് ജയലളിതയോട് ചോദിച്ചത്. ഇതിനു മറുപടിയായാണ് കഴിഞ്ഞ 14 വര്‍ഷമായി താന്‍ പാലിച്ചുവരുന്ന പ്രതിജ്ഞ ഇക്കഴിഞ്ഞ മെയ് 14 മുതല്‍ വേണ്ടെന്നുവെച്ചതിനെക്കുറിച്ച് ജയലളിത പറഞ്ഞത്.
1997ല്‍ ജയലളിതയുടെ ആഭരണങ്ങള്‍ ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തിരുന്നു. ജയലളിതയുടെ ആഭരണഭ്രമത്തെക്കുറിച്ച് ഡി.എം.കെ. നേതാവ് കരുണാനിധിയും മറ്റും അന്ന് കടുത്ത വിമര്‍ശമുയര്‍ത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ജയലളിത ആഭരണങ്ങള്‍ ഒന്നും തന്നെ ധരിക്കില്ലെന്ന് തീരുമാനിച്ചത്. 2001ല്‍ അധികാരത്തിലേറിയപ്പോഴുംഅവര്‍ തീരുമാനം മാറ്റിയിരുന്നില്ല.
എന്നാല്‍ ഈ മെയ് 13ന് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് അനുയായികള്‍ വീണ്ടും തന്റെ അടുക്കല്‍ അപേക്ഷയുമായി എത്തിയെന്ന് ജയലളിത പറഞ്ഞു. ''ഞാന്‍ ആഭരണം ധരിച്ചില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്നാണ് പലരും പറഞ്ഞത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ്. അവരുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും ആഭരണം അണിയാന്‍ തീരുമാനിച്ചത്''ജയലളിത വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരോടുള്ള കൂടിക്കാഴ്ചയിലും നിയമസഭയ്ക്കുള്ളിലും പുതിയൊരു ജയലളിതയെയാണ് തമിഴകം ഇത്തവണ കാണുന്നത്. ചോദ്യങ്ങളോട് തുറന്ന സമീപനം. ചിരിച്ചുകൊണ്ടുള്ള സമീപനം. ഗൗരവം പാടേ ഉപേക്ഷിച്ചുകൊണ്ടുള്ള സംസാരം. സഭയ്ക്കുള്ളില്‍ ദുര്‍ബലമായ എഐഡിഎംകെയുമായി സഹകരിയക്കാമെന്ന് വാഗ്ദാനം. കാതിലെ മാറ്റത്തിനൊപ്പം ജയയലിലും കാതലായ മാറ്റം.